film-award

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിൽ പുതിയവിവാദം പുകയുന്നു. അവാർഡ് ജേതാക്കൾക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി നൽകാതെ മേശപ്പുറത്ത് വച്ചതാണ് വിവാദത്തിന് കാരണം. വേദിയിലെ മേശപ്പുറത്ത് വച്ച പുരസ്‌കാരങ്ങൾ ജേതാക്കൾ സ്വയം എടുത്തശേഷം മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാർക്കുമൊപ്പം ഫോട്ടോയെടുക്കുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുരസ്‌കാരങ്ങൾ താൻ നേരിട്ട് നൽകുന്നത് നല്ലതല്ലെന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്.

എന്നാൽ സംഭവം ചർച്ചയായതോടെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ്‌കുമാർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നെന്നും, അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കണമായിരുന്നെന്നും സുരേഷ് കുമാർ പ്രതികരിച്ചു.

രാജഭരണ കാലത്തുപോലും നടക്കാത്ത സംഭവമാണ് ഇത്. അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു ഇതിലുംഭേദം.സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടായിരുന്നു.അപമാനിതരായിട്ടും അതു തുറന്നു പറയാനുള്ള തന്റേടം ആർക്കുമില്ലാത്തതു കഷ്ടമാണ്.

2018ൽദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദും ശേഷിച്ചതുകേന്ദ്ര മന്ത്രിമാരും വിതരണം ചെയ്തതിന്റെപേരിൽ ചടങ്ങു ബഹിഷ്‌കരിച്ചവരാണ് നമ്മുടെ നാട്ടിലുള്ളത്. അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു.ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ്‌പോലും എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റു വാങ്ങാൻ സംവിധായകൻ ഹരിഹരൻ എത്താതിരുന്നതു ഫലത്തിൽ നന്നായി.മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെപോലെ പ്രശസ്തനായ ഒരാളാണ് ഹരിഹരനുവേണ്ടിമേശപ്പുറത്തു നിന്ന് അവാർഡ് എടുക്കാനെത്തിയത്.

സ്റ്റാംപ് പ്രകാശനവും അവാർഡ് സ്‌മ‌രണിക പ്രകാശനവുംനേരിട്ടു നടത്തിയ മുഖ്യമന്ത്രിക്ക് ജെ.സി.ഡാനിയേൽ അവാർഡ്‌പോലും എടുത്തു കൊടുക്കാൻതോന്നാതിരുന്നതു കഷ്‌ടമാണെന്നും സുരേഷ്‌കുമാർ പറഞ്ഞു.