തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷസ്ഥാനം രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി കവടിയാറിലെ ഔദ്യോഗിക വസതി വി എസ് ഒഴിഞ്ഞിരുന്നു. തുടർന്ന് ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് താമസം മാറുകയും ചെയ‌്തു.
രാജിക്കാര്യം സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വിഎസ് പ്രതികരിച്ചിട്ടുണ്ട്. 'ആരോഗ്യപരമായ കാരണങ്ങളാൽ അദ്ധ്യക്ഷൻ എന്ന നിലയിൽ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടർന്ന് ഡോക്]ടർമാരുടെ കർശന നിബന്ധനകൾക്ക് വിധേയമായി തുടരുന്നതിനാൽ, യോഗങ്ങൾ നടത്താനോ, ചർച്ചകൾ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ, 31-01-2021 തിയ്യതി വച്ച് ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്'-വിഎസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
പ്രിയമുള്ളവരെ,
ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിൽ നാലര വർഷമായി പ്രവർത്തിക്കുകയും പതിനൊന്ന് പഠന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിർദ്ദേശങ്ങൾ ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോർട്ടുകൾ രൂപപ്പെട്ടത്. രണ്ട് റിപ്പോർട്ടുകൾകൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികൾ തീരുന്ന മുറയ്ക്ക് അതും സർക്കാരിന് സമർപ്പിക്കാനാവും.
എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ധ്യക്ഷൻ എന്ന നിലയിൽ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടർന്ന് ഡോക്ടർമാരുടെ കർശന നിബന്ധനകൾക്ക് വിധേയമായി തുടരുന്നതിനാൽ, യോഗങ്ങൾ നടത്താനോ, ചർച്ചകൾ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ, 31/01/2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോർട്ടുകളുണ്ടായത്. ഈ യജ്ഞത്തിൽ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികളാണ് കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
2016 ജൂലായിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അദ്ധ്യക്ഷനായി വിഎസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് രാജി എന്നതും ശ്രദ്ധേയമാണ്.