novavax

ന്യൂഡൽഹി: കൊവിഷീൽ‌‌ഡ് വാക്‌സിന് പുറമേ കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയിൽ രണ്ടാമതൊരു വാക്‌സിൻ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട്. അമേരിക്കൻ കമ്പനിയായ നോവാവാ‌ക്‌സു‌മായി ചേർന്ന് സെറം പുറത്തിറക്കുന്ന 'കോവോവാക്‌സ്' ജൂൺ മാസത്തിൽ വിപണിയിലെത്തുമെന്ന് സെറം സി.ഇ.ഒ അദാർ പൂനാവാല അറിയിച്ചു.

അമേരിക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ 89.3 ശതമാനമാണ് കോവോവാക്‌സിന്റെ ഫലപ്രാപ്‌തി. വാക്‌സിൻ ഇന്ത്യയിലെ പരീക്ഷണത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. നോവാവാ‌ക്‌സുമായി ചേർന്നുള‌ള വാക്‌സിൻ മികച്ച ഫലം നൽകുന്നതായും. ഇന്ത്യയിൽ പരീക്ഷണത്തിന് അപേക്ഷിച്ചിരിക്കയാണെന്നും 2021 ജൂൺ മാസത്തോടെ കോവോവാക്‌സ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദാർ പൂനാവാല ട്വി‌റ്ററിൽ കുറിച്ചു.

നിലവിൽ ലോകത്തിലെ ഏ‌റ്റവും വലിയ വാക്‌സിൻ യജ്ഞം ഇന്ത്യയിലാണ് നടക്കുന്നത്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷനിൽ സെറം നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെകിന്റെ കൊവാക്‌സിനുമാണ് രാജ്യത്ത് അനുമതി നൽകിയിരിക്കുന്നത്. ലോകത്ത് 30 ലക്ഷം പേർ‌ക്ക് അതിവേഗം വാക്‌സിനേഷൻ നടപ്പാക്കിയ രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആദ്യഘട്ട കൊവിഡ് രോഗാണുവിനെതിരെ കൊവോവാക്‌സ് 95.6 ശതമാനം ഫലപ്രാപ്‌തിയും പരിവർത്തനം വന്ന വൈറസിനോട് 89.3 ശതമാനം ഫലപ്രാപ്‌തിയും കാണിക്കുന്നുണ്ടെന്ന് പൂനാവാല അറിയിച്ചു. കൊവിഡ് ഇന്ത്യയിൽ സ്ഥിരീകരിച്ചതിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. 1.07 കോടി ജനങ്ങൾക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.