ഹരിദ്വാർ: അറുപത് വർഷത്തോളമായി ഗുഹകളിൽ താമസിക്കുന്ന സ്വാമി ശങ്കർദാസ് അയോദ്ധ്യ ക്ഷേത്രനിർമ്മാണത്തിനായി സംഭാവന ചെയ്തത് ഒരു കോടി രൂപ. ഗുരു താത്‌വലെ ബാബയ്‌ക്കൊപ്പം ഗുഹകളിൽ താമസിക്കുന്ന സമയത്ത് ഭക്തരിൽ നിന്ന് ലഭിച്ച സംഭാവനയാണ് ഇതെന്ന് സ്വാമി വ്യക്തമാക്കി.
ഋഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ബാങ്ക് ജീവനക്കാർക്ക് സ്വാമിയുടെ കൈയിലെ ഒരു കോടിയുടെ ചെക്ക് കണ്ട് വിശ്വസിക്കാനായില്ല. പിന്നീട് അക്കൗണ്ട് പരിശോധിച്ചതോടെ സ്വാമി പറഞ്ഞത് സത്യമാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ബാങ്ക് ആർ.എസ്.എസ് ഭാരവാഹികളെ വിളിച്ചുവരുത്തി.
'റാം മന്ദിർ ട്രസ്റ്റ് നിർമാണത്തിനായി സ്വാമി ശങ്കർദാസ് ഒരു കോടി രൂപ സംഭാവന നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചതനുസരിച്ചാണ് ബ്രാഞ്ചിൽ എത്തിയത്. അദ്ദേഹത്തിന് പണം നേരിട്ട് കൈമാറാൻ സാധിക്കാത്തതിനാൽ ചെക്ക് കൈമാറി. ചെക്ക് സ്വീകരിച്ച് അദ്ദേഹത്തിന് ഞങ്ങൾ രസീത് നൽകി. ചെക്ക് ഉപയോഗിച്ച് ബാങ്ക് മാനേജർ പണം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റും.' - ആർ.എസ്.എസ് ഋഷികേശ് മേധാവി സുദമ സിംഘൾ പറഞ്ഞു.
സംഭാവന രഹസ്യമായി നൽകാനായിരുന്നു സ്വാമിയുടെ പദ്ധതി. പിന്നീട് തന്റെ വാർത്ത പുറംലോകം അറിയുന്നതോടെ മറ്റുള്ളവർക്കും സംഭാവന നൽകാൻ അതൊരു പ്രചോദനമാകുമെന്ന് കരുതിയാണ് ഇക്കാര്യം പുറത്തുവിടാൻ സ്വാമി അനുവാദം നൽകിയത്. ഫക്കദ് ബാബ എന്നാണ് പ്രദേശവാസികൾ സ്വാമിയെ വിളിക്കുന്നത്.