മധുര : വരുന്ന തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായുള്ള സഖ്യം തുടരുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ പ്രഖ്യാപിച്ചു. മധുരയിൽ ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലായിരുന്നു ഭരണകക്ഷിയായ എ.ഐ.എ..ഡി.എം.കെയുമായി ചേർന്ന് തിരഞ്ഞെടുപ്പിന് നേരിടുമെന്ന് നദ്ദ പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടിൽ തുടർഭരണം നേടുമെന്നും അദ്ദേഹം പറഞ്ഞു.. മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു അദ്ദേഹം യോഗത്തിനെത്തിയത്. കഴിഞ്ഞ ദിവസം മധുരയിൽ നടന്ന റാലിയിലും നദ്ദ പങ്കെടുത്തിരുന്നു.
Addressed Social Media Volunteers meet in Madurai. pic.twitter.com/fgMoDGPRPI
രണ്ടാഴ്ച മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴച നടത്തിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഒന്നും നടന്നില്ല എന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സഖ്യത്തെ കുറിച്ചുള്ള ജെ.പി നദ്ദയുടെ പ്രഖ്യാപനം.
തമിഴ്നാട്ടിൽ ഈ വർഷം ഏപ്രിൽ- മേയ് മാസത്തോടെ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസ്.- ഡി.എം.കെ സഖ്യവുമായാണ് തമിഴ്നാട്ടിൽ ബി.ജെ.പി സഖ്യത്തിന്റെ പ്രധാന പോരാട്ടം. കൂടുതൽ പാർട്ടികളെ സഖ്യത്തിൽ ചേർക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. നേരത്തെ രജനികാന്തുമായി ബി.ജെ.പി ചർച്ചകൾ നടത്തിയിരുന്നു. എന്നൽ രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനം ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു.