തിരുവനന്തപുരം: സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്‌ക്ക് തുടക്കത്തിൽ തന്നെ കല്ലുകടി. ജാഥയുടെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ബഹുവർണ്ണ സപ്ലിമെന്റിലാണ് യാത്രയ്ക്ക് ആശംസയ്‌ക്ക് പകരം ആദരാഞ്ജലികളെന്ന് ഒന്നിലധികം തവണ അടിച്ച് ചേർത്തിരിക്കുന്നത്. രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുളള നേതാക്കളുടെ ഫോട്ടോകൾക്ക് താഴെയാണ് ആദരാഞ്ജലികൾ എന്ന് അടിച്ചു ചേർത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പരിഹാസവുമായി ആളുകൾ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്മെന്റും രംഗത്തെത്തി.
പേജ് ഫൈനൽ പ്രൂഫ് വായന കഴിഞ്ഞ് മാറ്ററിന് അംഗീകാരം നൽകിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നതെന്നാണ് സൂചന. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനമാണ് ചെയ്‌തു വരുന്നത്. പി ഡി എഫ് എടുക്കുന്നതിനിടയിലാണ് ആശംസകൾ എന്നത് മാറ്റി ആദരാഞ്ജലികളെന്ന് ചേർത്തതെന്നാണ് വിവരം. സപ്ലിമെന്റ് പേജുകൾ അവിടെ നിന്ന് നേരിട്ട് പ്രസിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്‌ത ശേഷമാണ് ചതി മനസിലായതെന്നാണ് മാനേജ്മെന്റ് വിശദീകരണം.
വീക്ഷണത്തിനെതിരെ വാർത്തകൾ ചോർത്തി നൽകുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്‌തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. അംഗീകരിച്ച് വിട്ട മാറ്ററിൽ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് കാണുന്നതെന്നും മാനേജ്മെന്റ് പറയുന്നു.
അതേസമയം നടപടി സ്വീകരിക്കുമ്പോഴും ആദരാഞ്ജലികൾ എന്ന് പ്രയോഗിച്ചത് തെറ്റല്ലെന്ന വാദവും മാനേജ്മെന്റും ഭാഷാ വിദഗ്ദ്ധരും ഉയർത്തുന്നുണ്ട്. ആദരവോടെയുളള കൂപ്പുകൈ എന്നർത്ഥത്തിൽ വാക്ക് ഉപയോഗിക്കാമെന്നാണ് ഇവരുടെ വാദം. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. എന്നാൽ ഫൈനൽ പ്രൂഫിന് ശേഷം അത്തരമൊരു തിരുത്ത് വരുത്താൻ ആർക്കും അധികാരമില്ലെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
കെ പി സി സി വീക്ഷണം മാനേജ്‌മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. ജാഗ്രതക്കുറവുണ്ടായി എന്നാണ് വീക്ഷണത്തിന്റെ മറുപടി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.