rape-case

ലക്‌നൗ: ഉത്തർപ്രദേശിലെ ബദ്വാനിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് ബലാത്സംഗ വീഡിയോ വില്പന നടത്തിയെന്ന കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബദ്വാനിലെ ഒരു വയലിൽ വച്ചാണ് 30 വയസുകാരിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പരാതിപ്പെട്ടാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തി.

അതിനാൽ പീഡനത്തെക്കുറിച്ച് യുവതി ആരോടും വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെ യുവാക്കൾക്കിടയിൽ ബലാത്സംഗത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളായ ആൺകുട്ടികൾ ഓരോ വീഡിയോ ക്ലിപ്പിനും 300 രൂപ വീതം ഈടാക്കി വില്പന നടത്തുകയായിരുന്നു. സംഭവത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു.