baljeet-kaur

ചണ്ഡിഗഢ്: ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്കും കുടുംബ പെൻഷന് അർഹതയുണ്ടെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി.

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ തനിക്ക് ലഭിച്ചിരുന്ന പെൻഷൻ നിറുത്തലാക്കിയെന്ന് കാണിച്ച് അംബാല സ്വദേശി ബൽജീത് കൗർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം.

'പൊന്മുട്ടയിടുന്ന താറാവിനെ ആരും കശാപ്പ് ചെയ്യാറില്ല. ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയാലും അവർക്ക് കുടുംബ പെൻഷൻ നിഷേധിക്കാനാവില്ല. സർക്കാർ ജീവനക്കാരൻ മരിച്ചാൽ അവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന ഒരു ക്ഷേമ പദ്ധതിയാണ് കുടുംബ പെൻഷൻ. ഒരു ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാലും ഭാര്യയ്ക്ക് ആ പെൻഷൻ ലഭിക്കാനുള്ള അർഹതയുണ്ട്.' - ഹൈക്കോടതി പറഞ്ഞു.

കേസിൽ വിശദമായ വാദം കേട്ട കോടതി, ഹർജിക്കാരിക്ക് അർഹതപ്പെട്ട പെൻഷൻ രണ്ട് മാസത്തിനുള്ളിൽ നൽകണമെന്നും ഉത്തരവിട്ടു. ബൽജീതിന്റെ ഭർത്താവ് തർസേം സിംഗ് ഹരിയാനയിലെ സർക്കാർ ജീവനക്കാരനായിരുന്നു. 2008ൽ ഇദ്ദേഹം മരിച്ചു. ഒരു വർഷത്തിന് ശേഷം ബൽജീത് കൗറിനെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തു. 2011ൽ ഇവർ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഭർത്താവിന്റെ പെൻഷൻ ഹരിയാന സർക്കാർ റദ്ദാക്കിയത്. ഇത് ചോദ്യംചെയ്താണ് ബൽജീത് കൗർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.