ന്യൂഡൽഹി : കൊവിഡ് വാക്സിനേഷനെ തുടർന്ന് ആരോഗ്യപ്രവർത്തകരും കൊവിഡ് മുന്നണിപ്പോരാളികളും ഉൾപ്പെടെ 11 പേർ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഇവർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു.
മാലിനി ഐസോള, എസ്.പി കലന്ത്രി, ടി. ജേക്കബ് ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ആരോഗ്യവിദഗ്ദ്ധരുടെ സംഘമാണ് അന്വേഷണമാവശ്യപ്പെട്ട് കത്തയച്ചത്. മരണങ്ങൾ ഒന്നും കൊവിഡ് വാക്സിനേഷൻ കാരണമല്ല എന്നാണ് സംസ്ഥാന സർക്കാരുകളും ജില്ലാ അധികൃതരും അറിയിക്കുന്നത്. വാക്സിനേഷനെ തുടർന്നുള്ള പാർശ്വഫലങ്ങൾ പരിശോധിക്കുന്ന കമ്മിറ്റി (എ.ഇ.എഫ്.ഐ) മരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്ത് വിട്ടില്ലെന്ന് കത്തിൽ പറയുന്നു. മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതാരെന്നും അന്വേഷണത്തിന്റെ രീതി എന്തായിരുന്നുവെന്നും ഇതുവരെ പൊതുജന മദ്ധ്യത്തിൽ പരസ്യമാക്കിയിട്ടില്ലെന്ന് കത്തിൽ ആരോപിക്കുന്നു.
ജനങ്ങളുടെ ഭീതി അകറ്റാനും വാക്സിൻ സംബന്ധിച്ച ദുഷ്പ്രചാരണങ്ങൾ അവസാനിപ്പിക്കാനും വാക്സിനേഷനെ തുടർന്നുള്ള മരണങ്ങളിൽ എ.ഇ.എഫ്.ഐ അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.