swapna-suresh

കാസർകോഡ്: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. പത്താം ക്ലാസ് പോലും പാസാകാത്ത ഒരു അഭിസാരികയെ ഉപയോഗിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരളയാത്ര'യുടെ ഉത്ഘാടന വേദിയിൽ പ്രസംഗിക്കുകയായിരുന്നു കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെ മറ്റേത് സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി തുലനം ചെയ്യാൻ സാധിക്കുകയില്ലെന്നും സുധാകരൻ പറഞ്ഞു.

k-sudhakaran

'ആ ഓഫീസിന്റെ തൊട്ടപ്പുറത്ത് സ്വപ്‌ന സുരേഷിന്റെ മുറിയാണ്. ഐടിയുടെ കോർഡിനേറ്ററാണ് സ്വപ്‌ന സുരേഷ്. ഒന്നര ലക്ഷത്തിലധികമാണ് ശമ്പളം. എന്താണ് ക്വാളിഫിക്കേഷന്‍?പത്താംക്ലാസുപോലും പാസാകാത്ത ഒരു അഭിസാരികയെ വച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ച്, സ്വര്‍ണ കടത്തിനും എല്ലാ അഴിമതിക്കും കൂട്ടുനിന്ന്, മുഖ്യമന്ത്രിയോടൊപ്പം മൂന്നര വര്‍ഷക്കാലം ഒരുമിച്ച് നടന്ന്, ഐടി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ച സ്വപ്‌ന സുരേഷിനെ തനിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ, മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ സംസ്ഥാനം അളന്ന് തൂക്കണ്ടേ എന്നാണ് എനിക്ക് നിങ്ങളോട് ചോദിക്കാനുള്ളത്’-സുധാകരൻ പറഞ്ഞു.

സ്വർണക്കടത്ത് വിവാദം ഉയർന്നുവന്നപ്പോൾ തനിക്ക് സ്വപ്നയെ അറിയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതെന്നും എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തൊട്ടടുത്ത മുറിയിൽ സ്വപ്ന സുരേഷിന്റെ ഓഫീസാണെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടെന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വ്യാജമായി ഉണ്ടാക്കുന്നതാണെന്നും സുധാകരന്‍ പറയുന്നു. തങ്ങൾ നടത്തിയ അന്വേഷണത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നതുപോലെ ഇവിടെ കൊവിഡ് വർദ്ധിച്ചിട്ടില്ലെന്നും സുധാകരൻ ആരോപിക്കുന്നു.