vvvvvvvv
.

കൊണ്ടോട്ടി: മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് 10 ഓളം പെട്രോൾ പമ്പുകളിൽ മോഷണം നടത്തിയ പ്രതിയെ മോഷണശ്രമത്തിനിടെ മുണ്ടപ്പലം പെട്രോൾ പമ്പിൽ നിന്നും നാട്ടുകാരുടെ സഹായത്തോടെ കൊണ്ടോട്ടി പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് തൃശൂർ ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൾ റഹീം (28) എന്ന മുള്ളൻ റഹീമാണ് പിടിയിലായത്. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 30 ഓളം കേസുകൾ ഉണ്ട്. കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തതിൽ കൊണ്ടോട്ടി, മുക്കം, കുന്ദമംഗലം,​ എടവണ്ണ, എടവണ്ണപ്പാറ, കാരക്കുന്ന്, മുള്ളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ 10 ഓളം പെട്രോൾ പമ്പുകളിൽ നടന്ന മോഷണങ്ങൾക്കും നാലോളം ബൈക്ക് മോഷണങ്ങൾക്കും തുമ്പായി . ബൈക്ക് മോഷണക്കേസിലും ഭവന ഭേദന കേസിലും പിടിക്കപ്പെട്ട് ജയിലിലായിരുന്നു പ്രതി. ജാമ്യത്തിലിറങ്ങിയിട്ട് ഏതാനും ദിവസമേ ആയുള്ളൂ. ആദ്യം മോഷണം നടത്തിയ പമ്പിൽ നിന്നു തന്നെ നല്ല തുകലഭിച്ചതും പമ്പുകളിൽ രാത്രി സെക്യൂരിറ്റി ഇല്ലാത്തതുമാണ് പമ്പുകൾ കേന്ദ്രീകരിച്ചുള്ള മോഷണത്തിലേക്ക് പ്രതി മാറാൻ കാരണം. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയും രണ്ട് ലാപ് ടോപ്പുകളും ഇയാൾ പെട്രോൾ പമ്പുകളിൽ നിന്നും മോഷ്ടിച്ചു. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നാണ് പമ്പുകൾ കണ്ടെത്തുന്നതും മോഷണം നടത്തുന്നതും. രാത്രി ജനൽ വഴി ഉറങ്ങുന്ന ആളുകളുടെ ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇയാൾ കവർച്ച നടത്തിയിരുന്നതായി പറയുന്നു. വിവിധയിടങ്ങളിൽ നിന്നും ലഭിച്ച സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നെങ്കിലും സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാത്തതും മൊബൈൽ ഫോണുകൾ ഉപയോഗിക്കാത്തതുമാണ് പ്രതിയെ പിടികൂടാൻ വൈകിയത്. വ്യാജ വിലാസങ്ങളിൽ ലോഡ്ജുകളിലും മറ്റും റൂം എടുത്താണ് പരിസര പ്രദേശങ്ങളിൽ ഇയാൾ കളവ് നടത്തി വന്നിരുന്നത്. ഇയാൾ മോഷ്ടിച്ച ബൈക്കുകളും മോഷണ മുതലുകളും കണ്ടെടുത്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.