നിലമ്പൂർ : പുല്ലു മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണു കുടുങ്ങിയ കുതിരയെ നിലമ്പൂർ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വാളണ്ടിയർമാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീട്ടിച്ചാൽ സ്വദേശി കൊയപ്പതൊടി വീട്ടിൽ ആനന്ദ് ശ്രീധരന്റെ ഉടമസ്ഥതയിലുള്ള ഒമ്പത് വയസ് പ്രായമുള്ള 'ജോൺ ' എന്ന് പേരുള്ള കുതിരയാണ് വീട്ടിച്ചാൽ രാമംകുത്ത് റോഡിലെ അഞ്ചടിയോളം താഴ്ചയുള്ള അഴുക്കുചാലിൽ വീണത്. ഇടുങ്ങിയ ഓടയിൽ നിന്ന് കുതിരയെ രക്ഷപ്പെടുത്താൻ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചെങ്കിലും കാൽ കുടുങ്ങിയതിനാൽ ഫലിച്ചില്ല. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘവും സിവിൽ ഡിഫൻസ് വാളൻഡിയർമാരും നാട്ടുകാരുമായി ചേർന്ന് സേഫ്റ്റി ബെൽറ്റിന്റെ സഹായത്തോടെ കുതിരയെ ഓടയിൽ നിന്ന് രക്ഷപെടുത്തി. നിസാര പരിക്കേറ്റ കുതിരയ്ക്ക് പ്രഥമ ശുശ്രൂഷനൽകി. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഇ. എം. ഷിന്റു, വി. സലീം, കെ സഞ്ജു, ആർ. സുമീർകുമാർ, സിവിൽ ഡിഫൻസ് വാളൻഡിയർമാരായ കെ. എം. അബ്ദുൾ മജീദ്, അബു രാമംകുത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.