മഞ്ചേരി: സ്‌കൂളുകളും കോളേജുകളും ബസ് സ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന ആറ് കിലോ കഞ്ചാവുമായി മൂന്ന് മഞ്ചേരി സ്വദേശികളെ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും മേലാറ്റൂർ പൊലീസും ചേർന്ന് പിടികൂടി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുൾ ലത്തീഫ് (46) ,മഞ്ചേരി പുൽപ്പറ്റ വലിയകാവ് മുസ്തഫ (42)എന്ന കുഞ്ഞമണി, നറുകര ഉച്ചപ്പള്ളി മൊയ്തീൻകുട്ടി (47), എന്നിവരെയാണ് മേലാറ്റൂർ റെയിൽവേ ഗേറ്റിനു സമീപം വച്ച് സി.ഐ. കെ.റഫീഖ്, എസ്.ഐ കെ.സി മത്തായി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഒമ്‌നി വാനും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാനിൽ രഹസ്യ അറ നിർമ്മിച്ച് അതി വിദഗ്ദ്ധമായാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇപ്പോൾ പിടിയിലായവർ. ഈ സംഘത്തിൽ പെട്ട മൂന്നുപേരെ രണ്ടുദിവസം മുമ്പ് അഞ്ച് കിലോ കഞ്ചാവുമായി കൊണ്ടോട്ടിയിൽ പിടികൂടിയിരുന്നു. ഇവരിൽ നിന്നും മറ്റുള്ള കഞ്ചാവ് വിൽപ്പനക്കാരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ ലത്തീഫിനെതിരെ വിശാഖപട്ടണത്തും കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും ,കോഴിക്കോട് എക്‌സൈസിലും കഞ്ചാവ് കേസുകളുണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്തുസംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചു. ഇവരെ നിരീക്ഷിച്ചു വരികയാണ്. 25 ദിവസത്തിനുള്ളിൽ ഇതുവരെ 50 കിലോയോളം കഞ്ചാവും 12 ഓളം പ്രതികളേയുമാണ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡും ജില്ലാ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീമിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി.ഷംസിന്റ നേതൃത്വത്തിലുള്ള സംഘത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ടി. ശ്രീകുമാർ, പി. സഞ്ജീവ്, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.