waste
മലപ്പുറം നഗരസഭ വളപ്പിലെ 'ഖനി

മലപ്പുറം: മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് മാലിന്യം നാടിന്റെ വിപത്താണെന്ന് വിലപിക്കുന്നവർ മലപ്പുറത്തെ 'ഖനി' കണ്ടാൽ പിന്നീടങ്ങനെ പറയില്ല. പകരം പറയും നമ്മുടെ നാട്ടിലും വേണം ഇങ്ങനെയൊരു' ഖനി' യെന്ന്. കടകളിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾക്കൊപ്പം വീട്ടിലെത്തി കുന്നുകൂടുന്ന പ്ലാസ്റ്റിക് കവറുകൾ ടാറുണ്ടാക്കുന്നതിന് ഉപയോഗിക്കാൻ പാകപ്പെടുത്തുകയാണ് മലപ്പുറം നഗരസഭ വളപ്പിലെ 'ഖനി'യെന്ന് പേരിട്ട പ്ലാസ്റ്റിക് ഖരവിഭവ ശേഖരണ പാലനകേന്ദ്രത്തിൽ. മലപ്പുറം നഗരസഭയിലെ 40 വാർഡുകളിലെ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും പ്രതിദിനം പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പേപ്പറുകൾ, ചട്ടകൾ എന്നിവ 19 ഹരിതകർമ്മ സേന അംഗങ്ങൾ ശേഖരിക്കും. ഓരോ തവണയും വീടുകളിൽ നിന്നും കടകളിൽ നിന്നും ഇവ ശേഖരിക്കുമ്പോൾ 30, 50 രൂപ വീതമാണ് ഈടാക്കുക. പിന്നീട് 'ഖനി'യിലെത്തിച്ച് വേർതിരിക്കും. പ്ലാസ്റ്റിക് കവറുകൾ മെഷിനീലിട്ട് പൊടിച്ച് ചാക്കുകളിലാക്കും. ഇത് ടാർ ഉണ്ടാക്കാൻ കിലോയ്ക്ക് 18 രൂപ നിരക്കിൽ വിൽക്കും. മെഷീൻ ഉപയോഗിച്ച് അമർത്തി കെട്ടിവയ്ക്കുന്ന പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും ആക്രിക്കടകളിലേക്കും നൽകും.

2018 മാർച്ചിൽ മന്ത്രി ഡോ. കെടി ജലീൽ ഉദ്ഘാടനം ചെയ്തതാണ് കേന്ദ്രം. അന്നു മുതൽ ഇന്നുവരെയുള്ള കാലയളവിൽ 16000 ടൺ പ്ലാസ്റ്റിക് കവറുകളാണ് ടാർ ഉണ്ടാക്കുന്നതിനായി ഇവിടെ നിന്ന് പൊടിച്ച് നൽകിയതെന്ന് സാനിറ്റേഷൻ വർക്കർ ഗ്ലാഡ്വിൻ ജോസഫ് പറഞ്ഞു. ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സജ്ജീകരിച്ച 15 എച്ച്പിയുടെ മെഷീനിലാണ് പ്ലാസ്റ്റിക് കവറുകൾ പൊടിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും പേപ്പറും ചട്ടയും അമർത്തിക്കെട്ടാൻ ഏഴര എച്ച്പിയുടെ ഉപകരണവുമുണ്ട്. രാവിലെ ഏഴു മുതൽ പകൽ ഒന്നു വരെയുള്ള സമയത്താണ് 'ഖനി'യുടെ പ്രവർത്തനം. ഹരിത കർമ്മ സേന അംഗങ്ങളായ 19 വനിതകൾക്ക് ക്ലീൻ കേരള മിഷന്റെ പിന്തുണയോടെ പ്രതിദിനം 300 രൂപ വരുമാനമുള്ള തൊഴിൽ ലഭിക്കുന്നതിനൊപ്പം മണ്ണിനും വിണ്ണിനും നാശമുണ്ടാക്കാനിടയുള്ള കിലോ കണക്കിന് പ്ലാസ്റ്റിക് മാലിന്യം പ്രകൃതിസൗഹൃദമായി ഇല്ലാതാക്കുക കൂടി ചെയ്യുകയാണിവിടെ. നഗരസഭ ചെയർമാൻ മുജീബ് കാടേരി, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എ ഷംസുദ്ധീൻ, ഹരിതകർമ്മസേന സെക്രട്ടറി ഒ.വിനീത, പ്രസിഡന്റ് വി. സാവിത്രി എന്നിവരുടെ മേൽനോട്ടത്തിലാണ് 'ഖനി'യുടെ പ്രവർത്തനം