malappuram

മലപ്പുറം: കൊവിഡ് മഹാമാരി കടുത്ത പ്രതിസന്ധി തീർക്കുന്നതിനിടെ സംസ്ഥാനത്തിന് മാതൃകയായി മലപ്പുറം ജില്ല പുതിയൊരു അദ്ധ്യായംകൂടി രചിക്കുന്നു. ജില്ലയിൽ രോഗബാധിതരായ ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1,00,364 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്കും പരിചരണത്തിനും ശേഷം കൊവിഡ് വിമുക്തരായി നിത്യ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

2020 മാർച്ച് 16ന് രണ്ട് പേർക്കാണ് ജില്ലയിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം 2021 ജനുവരി 30 വരെ 1,04,824 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 4,066 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 538 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ ഇതുവരെ മരണമടഞ്ഞത്.

ചൈനയിലെ വുഹാനിൽ വൈറസ്ബാധ റിപ്പോർട്ട് ചെയ്തത് മുതൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് ജില്ലയിൽ നടപ്പാക്കിവന്നത്. ആദ്യഘട്ടം മുതൽ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ കൃത്യമായ മുന്നൊരുക്കങ്ങളോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഇപ്പോഴും തുടരുന്നു.
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മുതൽ സർക്കാർ തലത്തിലുള്ള മുഴുവൻ ആതുരാലയങ്ങളും സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളും കൊവിഡ് പ്രതിരോധചികിത്സാ കേന്ദ്രങ്ങളായി മാറ്റുകയും ഒപ്പം മറ്റ് ആരോഗ്യ പരിചരണങ്ങൾക്കും ചികിത്സക്കും അനുബന്ധ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താണ് ജില്ല ഈ മഹാമാരിക്കെതിരെ പ്രതിരോധമൊരുക്കിയത്. പ്രവാസികൾ ഏറെയുള്ള ജില്ലയിൽ വിദേശങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും രോഗ ലക്ഷണങ്ങളുള്ളവർക്ക് ചികിത്സ ഉറപ്പാക്കാനും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കൃത്യമായ ഇടപെടൽ തുടരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെക്കൂടി ഇത്തരത്തിൽ നിരീക്ഷിക്കുന്നതിലൂടെ വൈറസ് വ്യാപനത്തിന്റെ തീവ്ര ഘട്ടങ്ങൾ ഫലപ്രദമായി ചെറുത്തു വരികയാണ്.

ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തുക കൂടി ചെയ്താൽ കൊവിഡ് വ്യാപനത്തിന്റെ തോത് ജില്ലയിൽ ഗണ്യമായി കുറക്കാനാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന പറഞ്ഞു. നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതാണ് നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളി.


423 പേർക്ക് കൊവിഡ്

ജില്ലയിൽ ശനിയാഴ്ച 423 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതിൽ 400 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 17 പേർക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ രണ്ടുപേർ വിദേശത്ത് നിന്ന് എത്തിയതും നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.

422 പേരാണ് ഇന്നലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയിൽ രോഗമുക്തി നേടിയത്. ഇവരുൾപ്പെടെ 1,00,364 പേർ കൊവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 20,623 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 4,066 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 270 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 104 പേരും 73 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു.