പോത്തുണ്ടി അണക്കെട്ടിലെ കൂട് മത്സ്യകൃഷി:
പാലക്കാട്: പോത്തുണ്ടി അണക്കെട്ടിൽ ആരംഭിച്ച കൂട് മത്സ്യകൃഷിയിൽ ഡിസംബർ 31വരെ വിൽപ്പന നടത്തിയത് 3000 കിലോ മത്സ്യം. പോത്തുണ്ടി റിസർവോയറിൽ സ്ഥാപിച്ചിട്ടുള്ള കൂടുകളിൽ ജനിതക രീതിയിൽ ഉത്പാദിപ്പിച്ച സിലോപ്പിയ മത്സ്യകുഞ്ഞുങ്ങളെയാണ് വളർത്തുന്നത്.
ഫിഷറീസ് വകുപ്പ്, മത്സ്യ കർഷക വികസന ഏജൻസിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ പത്ത് കൂടുകളിലായി 45 ദിവസം പ്രായമായ 20,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് 2020 ഫെബ്രുവരിയിൽ നിക്ഷേപിച്ചത്. സർക്കാർ 24 ലക്ഷം രൂപയും പോത്തുണ്ടി എസ്.സി, എസ്.ടി റിസർവോയർ ഫിഷറീസ് സഹകരണ സംഘം ആറ് ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി ചെലവഴിച്ചിരിക്കുന്നത്. സംസ്ഥാനത്ത് റിസർവോയർ കൂട് മത്സ്യകൃഷി ആദ്യം നടപ്പാക്കിയത് കണ്ണൂർ ജില്ലയിലാണ്. രണ്ടാമത്തേത് മലമ്പുഴയിലും മൂന്നാമതായി പോത്തുണ്ടിയിലുമാണ്.
സഹകരണ സംഘത്തിലെ 18 തൊഴിലാളികളാണ് കൂട് മത്സ്യ കൃഷിയിൽ ജോലി ചെയ്യുന്നത്. സംഘത്തിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള മത്സ്യം മിതമായ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുന്നു. 2020 സെപ്തംബർ 9നാണ് മത്സ്യകൃഷിയുടെ ആദ്യ വിളവെടുപ്പ് നടന്നത്. സഹകരണ സംഘം മുഖാന്തിരം കിലോയ്ക്ക് 200 രൂപ നിരക്കിലാണ് മത്സ്യം വില്ക്കുന്നത്.
ജലാശയങ്ങളെ മാലിന്യമുക്തമാക്കാൻ മത്സ്യകൃഷിയിലൂടെ സാധിക്കും. മാലിന്യരഹിതമായ ജലാശയത്തിൽ വളരുന്നു എന്നതും കൂട് മത്സ്യകൃഷിയുടെ പ്രത്യേകതയാണ്. ഡാമുകളിൽ നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുള്ള കൃഷിയെ അപേക്ഷിച്ച് കൂട് മത്സ്യകൃഷി കൃത്യമായ വിളവെടുപ്പിന് സഹായിക്കുന്നു.