കോന്നി : സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് തുടങ്ങാൻ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് ) തീരുമാനമായി.. കോളേജ് ആരംഭിക്കുന്നതിനു മുന്നോടിയായി ഓഫീസ് ഉടൻ പ്രവർത്തനം തുടങ്ങും. താത്കാലിക സൗകര്യങ്ങൾ ഒരുക്കി നല്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കെ.യു.ജനീഷ് കുമാർ എം.എൽ.എയും,സീപാസ് അധികൃതരും, ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും നാളെ രാവിലെ സീതത്തോട്ടിൽ യോഗം ചേരും.
കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പ് എം.എൽ.എയും ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തിയിരുന്നു. മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തി സീതത്തോട്ടിൽ ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്കി ഒരു കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.ഇതേ തുടർന്നാണ് സീപാസ് സ്‌കൂൾ ഒഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണൽ കോളേജ് അനുവദിക്കാൻ തീരുമാനമായത്. അഞ്ചേക്കർ സ്ഥലമാണ് കോളേജ് നിർമ്മിക്കുന്നതിനാവശ്യമുള്ളത്. കക്കാട് പവർഹൗസിനു സമീപമുള്ള സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്..
കോഴ്സുകൾ.
ബി.എസ്.സി കോഴ്‌സുകളായ നഴ്‌സിംഗ്, എം.എൽ.ടി, മൈക്രോബയോളജി എന്നിവയും റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവയുമാണ് ആദ്യം ആരംഭിക്കുന്ന കോഴ്‌സുകൾ. അഡ്മിഷൻ പൂർണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.എം.ജി.യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസായിരിക്കും കുട്ടികളിൽ നിന്ന് ഈടാക്കുക. കോളേജ് ആരംഭിച്ച ശേഷം രണ്ടാം ഘട്ടമായി ഫാർമസി കോളേജും ഇവിടെത്തന്നെ ആരംഭിക്കും.
-----------------
സീതത്തോട്ടിലെ വിദ്യാർത്ഥികൾ നഴ്‌സിംഗ് ഉൾപ്പടെയുള്ള വിവിധ കോഴ്‌സുകൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഇവിടെ മെഡിക്കൽ പ്രൊഫഷണൽ കോളേജ് ആരംഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാകും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ