arrest
ഷിൻസി ഏലിയാസ്

തിരുവല്ല: രാത്രിയാത്രക്കാരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും വാഹനങ്ങളും കവരുന്ന സംഘത്തിൽപ്പെട്ട അറസ്റ്റിലായ യുവതിയെ തിരുവല്ലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലപ്പുഴ മുല്ലയ്ക്കൽ പനയ്ക്കച്ചിറയിൽ വീട്ടിൽ അഞ്ചു (ഷിൻസി ഏലിയാസ് -19) നെയാണ് പുളിക്കീഴ് പൊലീസ് തിരുവല്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിഞ്ഞിരുന്ന ഷിൻസിയെ പുളിക്കീഴ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്കും മൊബൈൽ ഫോണും മോഷ്ടിച്ച കേസിന്റെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഷിൻസിയ്ക്കൊപ്പം കഴിഞ്ഞ മാസം 19ന് പിടിയിലായ കാമുകൻ വിനീത്, കൂട്ടാളികളായ മിഷേൽ എന്നിവർ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഘം തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തിരുവല്ലയുടെ വിവിധ പ്രദേശങ്ങളിൽ
രാത്രികാല യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് എസ്.ഐ എം.സി അഭിലാഷ് പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ഷിൻസിയെ റിമാൻഡ് ചെയ്തു.