പത്തനംതിട്ട : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ ഒരു കോടി ഫലവൃക്ഷതൈകളുടെ സൗജന്യവിതരണം വിവിധവകുപ്പുകളുടെ സഹകരണത്തോടു വിജയകരമായി പൂർത്തിയാക്കി. കൃഷിഫാമുകൾ, വി.എഫ്.പി.സി.കെ, ആഗ്രോസർവീസ് സെന്റർ/കാർഷിക കർമസേന, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, സോഷ്യൽ ഫോറസ്ട്രി എന്നീ ഏജൻസികൾ വഴിയാണ് തൈകൾ ഉത്പാദിപ്പിച്ചത്. ഒന്നാംഘട്ടം ലക്ഷ്യത്തിലുമേറെ നേട്ടം കൈവരിക്കാൻ സാധിച്ചതായി അധികൃതർ പറഞ്ഞു. ജില്ലയിൽ 8,15,000 തൈകൾ ലക്ഷ്യമിട്ടതിൽ 7,14,114 തൈകളുടെ വിതരണം പൂർത്തീകരിച്ചു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വികസന മിഷനിൽ മഴമറകളുടെ നിർമ്മാണത്തിനായി ജില്ലയ്ക്ക് ചതുരശ്ര മീറ്ററിന് 500 രൂപ സബ്‌സിഡി നിരക്കിൽ 5300 ചതുരശ്രമീറ്ററിന് 26.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 7022 ചതുരശ്ര മീറ്റർ നേട്ടം കൈവരിക്കാൻ സാധിച്ചു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ തുടങ്ങിയ വിവിധ വിളകൾ തരിശുകൃഷി ചെയ്യുന്നതിന് 1820 ഹെക്ടർ സ്ഥലം ഒരുക്കി. പദ്ധതിയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 5695 കർഷകരാണ്. ഒന്നാം ഘട്ടത്തിൽ പത്തനംതിട്ട, കോന്നി, റാന്നി, മല്ലപ്പള്ളി, പുല്ലാട്, തിരുവല്ല, പന്തളം, അടൂർ എന്നീ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകൾക്കായി 2കോടി രൂപയാണ് അനുവദിച്ചത്.
സുഭിക്ഷകേരളം പദ്ധതിയുടെ മറ്റൊരു ഘടകമാണ് ഐ.എഫ്.എസ് പ്ലോട്ടുകൾ. സ്ഥലപരിമിതി ഉള്ളവർക്കും സ്വന്തമായി ഐ.എഫ്.എസ് പ്ലോട്ടുകൾ നിർമ്മിച്ച് വരുമാനം കണ്ടെത്താൻ സാധിക്കും. കുറഞ്ഞ സ്ഥലംകൊണ്ട് കൂടുതൽ വരുമാനം എന്നതാണ് ലക്ഷ്യം. പച്ചക്കറി കൃഷി, മത്സ്യകൃഷി, മാലിന്യസംസ്‌ക്കരണം, പശുവളർത്തൽ, ബൈപ്രോഡക്ടുകളുടെ ഉത്പാദനം, അക്വാപോണിക്‌സ്, സ്ഥലം കുറവെങ്കിൽ പ്ലാസ്റ്റിക് രഹിത ഗ്രോബാഗിലെ കൃഷി, ഫോഡറിന്റെ ഉത്പാദനം, അസോള കൃഷി തുടങ്ങിയവ ഇതിന്റെ ഘടകങ്ങളാണ്. ഇതിനുവേണ്ടി പ്രത്യേകം ഫാം പ്ലാനുകൾ തയാറാക്കിയാണ് ഐ.എഫ്.എസ്. പ്ലോട്ടുകൾ ചെയ്യുന്നത്. 408 വ്യക്തികൾക്കായി ജില്ലയിൽ ഒരു കോടി 10 ലക്ഷം രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്.