cc


പത്തനംതിട്ട : ജില്ലയിൽ സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളിൽ നടക്കും. മന്ത്രിമാരായ അഡ്വ.കെ.രാജു, എ.സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് പങ്കെടുക്കുന്നത്. പത്തനംതിട്ടയിൽ 15ന് നടക്കുന്ന അദാലത്തിൽ കോഴഞ്ചേരി, അടൂർ താലുക്കുകളിലെ പരാതികളാണ് പരിഗണിക്കുക. കോന്നിയിൽ 16ന് നടക്കുന്ന അദാലത്തിൽ കോന്നി, റാന്നി താലൂക്കുകളിലെ പരാതികളും തിരുവല്ലയിൽ 18ന് നടക്കുന്ന അദാലത്തിൽ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ പരാതികളും പരിഗണിക്കും.
മൂന്നിന് ഉച്ചയ്ക്കു മുതൽ ഫെബ്രുവരി ഒൻപതിന് വൈകിട്ട് വരെ പരാതികൾ സ്വീകരിക്കും. പരാതികൾ സ്വന്തം നിലയിൽ ഓൺലൈനായോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും. അദാലത്തിൽ നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

പരിഹാരം വേഗം


ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുന്നത്. ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. ആദിവാസി വിഭാഗങ്ങളുടെ അടുത്തേക്കു പോയി പരാതി സ്വീകരിക്കും. . സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല ജില്ലാ കളക്ടർക്കാണ്.
പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകൾക്ക് ഓൺലൈനിൽ പരിശീലനം നൽകും. പരാതികൾ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ജില്ലാ കളക്ടർ നിയോഗിക്കും. റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ടീമിൽ ഉണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുമ്പോൾ തന്നെ, ജില്ലാതലത്തിൽ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് മറുപടി നൽകാവുന്ന നിലയിൽ പരാതികൾ പരിഹരിക്കും. പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ള രീതിയിലാകും. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കും. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിൽ ഉണ്ടാകും.