ആലപ്പുഴ: ബൈപ്പാസ് യാഥാർത്ഥ്യമായതിനുപിന്നിൽ നിരന്തര പോരാട്ടത്തിന്റെ ചരിത്രമു ണ്ടെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂമിക്കടിയിലുള്ള ജോലികളാണ് ചെയ്തിരുന്നത്.
പൂർത്തിയാക്കാൻ പതിറ്റാണ്ടുകൾ എടുത്ത പദ്ധതി ഇപ്പോൾ പൂർത്തിയാക്കാൻ ഭരിക്കുന്നവരുടെ പ്രതിബദ്ധതയുടെ തെളിവാണ്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന്റെ നേട്ടമാണ് ബൈപാസ് . മാദ്ധ്യമങ്ങൾ ഏറെ പിന്തുണ നൽകിയതായും അദ്ദേഹം പറഞ്ഞു. പല പ്രതിസന്ധികളെയും തരണം ചെയ്തു. കൊവിഡ് വ്യാപിച്ചതോടെ തൊഴിലാളികളെല്ലാം അന്യ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയി. പണി തുടരുന്നതിന് അവരെയെല്ലാം തിരിച്ചെത്തിച്ചു. റെയിൽവേ മേൽപ്പാലങ്ങൾക്കുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം ഒന്നരവർഷം നഷ്ടപ്പെട്ടു. കാര്യമായ ഇടപെടലുകൾ നടത്തിയാണ് ആർ.ഓ.ബികൾ യാഥാർത്ഥ്യമാക്കിയത്. കഴിഞ്ഞ സർക്കാരിന്റെ പദ്ധതി രേഖയിൽ ജംഗ്ഷനുകൾ ഉൾപ്പെട്ടിരുന്നില്ല. അപ്രോച്ച് റോഡ് ഇല്ലായിരുന്നു. 25 കോടി രൂപ സംസ്ഥാന സർക്കാർ അധികമായി മുടക്കിയാണ് കൊമ്മാടി കളർകോട് ജംഗ്ഷനുകളിൽ വികസനം യാഥാർത്ഥ്യമാക്കിയത്. 80 ലൈറ്റുകൾ മാത്രമായിരുന്നു ബൈപ്പാസിന് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. എന്നാൽ 412 ലൈറ്റുകൾ സ്ഥാപിച്ചു. വലിയ പാലങ്ങളുടെ കമ്മിഷനിങ്ങിന് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് പുതിയൊരു നിബന്ധന കൂടി വച്ചു. കമ്മിഷൻ ചെയ്യുന്നതിന് മുമ്പായി റോഡ്, പാലം, നാഷണൽ റെയിൽവേ ചീഫ് എൻജിനീയർമാർ അടങ്ങുന്ന സംഘം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകണം. ഇത്തരത്തിലുള്ള എല്ലാ നടപടികളും പൂർത്തിയാക്കിയാണ് ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്ക് തുറന്നു കൊടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കുരുക്കിന് ബൈ പറഞ്ഞ് ആലപ്പുഴ
നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്ക്ക് ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. കളർകോട് ജംഗ്ഷനിൽ നടന്ന ചടങ്ങ് വീക്ഷിക്കാനായി സമസ്ത മേഖലകളിയിലുള്ള ജനവിഭാഗങ്ങൾ ഒന്നിച്ചു കൂടുകയും ചടങ്ങിനെ ആഘോഷമാക്കി മാറ്റുകയും ചെയ്തു.
മുല്ലക്കൽ ചിറപ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ആൾക്കൂട്ടമായിരുന്നു ചടങ്ങ് വീക്ഷിക്കാനായി എത്തിയത്.