കൊല്ലം: പുതുവത്സര ആഘോഷത്തിനിടെ പട്രോളിംഗ് ഡ്യൂട്ടിക്കെത്തിയ വനിതാ എസ്.ഐയെ ആക്രമിച്ച ശേഷം യുവാവ് കടന്നുപിടിച്ചു. അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാൻ സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പള്ളിക്കൽ പ്ളാമൂട് സ്വദേശി ലുക്മാൻ ഹക്കീമിനെ (22) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പലയിടത്തും അഴിഞ്ഞാടിയ അക്രമികൾ പൊലീസ് ജീപ്പ് തടയുകയും വാഹനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് സംഘമായെത്തിയ അക്രമികൾ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
ഇന്നലെ രാത്രി എട്ടരയോടെയാണ് അക്രമ സംഭവങ്ങൾ തുടങ്ങിയത്. മൈലം വെള്ളാരംകുന്നിൽ ബി.ജെ.പി നേതാവായിരുന്ന മഠത്തിൽ ശശിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷം ഉണ്ടായിരുന്നു. ആക്രമണത്തിൽ നാലു പേർക്ക് വെട്ടേറ്റിരുന്നു. തുടർന്ന് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. രാത്രിയോടെ പട്രോളിംഗിനായി കൊട്ടാരക്കര സ്റ്റേഷനിലെ വനിതാ എസ്.ഐയും സംഘവും എത്തി. ജീപ്പിൽ പള്ളിക്കലെത്തിയപ്പോൾ ബൈക്കുമായി ഒരു സംഘം ചെറുപ്പക്കാർ റോഡരികിലെ കടയ്ക്ക് സമീപത്ത് നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് പിരിഞ്ഞുപോകാൻ എസ്.ഐ ആവശ്യപ്പെട്ടു. തുടർന്ന് സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ മടങ്ങി. എന്നാൽ ലുക്‌മാൻ ഹക്കീം എസ്.ഐയോട് അപമര്യാദയായി പെരുമാറി. ഇതോടെ പൊലീസുകാർ ലുക്മാനെ കസ്റ്റഡിയിലെടുക്കാൻ പൊലീസുകാർ ശ്രമിച്ചതോടെ സംഘർഷാവസ്ഥയായി. ബഹളത്തിനിടെ ലുക്‌മാൻ എസ്.ഐയുടെ കൈയിൽ കയറിപ്പിടിക്കുകയും ആക്രമിക്കാനും ശ്രമിച്ചു. എസ്. ഐ കുതറിമാറി. തുടർന്ന് പൊലീസുകാരും അക്രമികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അൽപനേരത്തിന് ശേഷം ലുക്‌മാനെ പൊലീസ് കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ വഴിയിൽ പലയിടത്തും സി.പി.എം പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ലുക്മാനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസുകാർ പണിപ്പെട്ടാണ് പ്രതിരോധിച്ചത്. മുസ്ളിം സ്ട്രീറ്റിൽ എത്തിയപ്പോൾ റോഡിൽ ബൈക്കുകൾ നിരത്തിവച്ച് ജീപ്പ് തടയാനും ശ്രമമുണ്ടായി. തുടർന്ന് ഡോർ അടിച്ചുതകർത്ത് ലുക്മാനെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസെത്തിയതോടെ അക്രമികൾ പിൻവാങ്ങി. ലുക്‌മാനെ സ്റ്റേഷനിലെത്തിച്ചപ്പോൾ സുഹൃത്തുക്കളും സി.പി.എം പ്രവർത്തകരും ചേർന്ന് സ്റ്റേഷൻ വളഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
പരിക്കേറ്റ വനിതാ എസ്.ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വനിതാ എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിനും സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. ജീപ്പ് തകർത്തതിനും പൊലീസ് സ്റ്റേഷനിൽ സംഘർഷമുണ്ടാക്കിയതിനുമടക്കം പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു.