വില്ലനായത് വരുമാന നഷ്ടം
കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയുടെ മൂന്ന് ജില്ലകളിലൂടെയുള്ള ചെങ്ങന്നൂർ ചെയിൻ സർവീസ് പരിഷ്കരിക്കാൻ സാദ്ധ്യത. ഇപ്പോഴുള്ള ഏഴ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ വൻ നഷ്ടം വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കൊവിഡിന് മുൻപ് ഇപ്പോഴത്തേത് പോലെ ഏഴ് ലിമിറ്റഡ് സർവീസുകളാണ് ചെങ്ങന്നൂരിലേക്ക് ഉണ്ടായിരുന്നത്. മൂന്ന് ട്രിപ്പുകളായി 432 കിലോമീറ്രറാണ് ഓരോ ബസും ഓടിയിരുന്നത്. അന്ന് 11,000 രൂപയായിരുന്നു ഒരു സർവീസിന്റെ ശരാശരി വരുമാനം. ലോക്ക് ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാർ കുറവായിരുന്നതിനാൽ നാല് ബസുകൾ രണ്ട് ട്രിപ്പ് വീതം ഓർഡിനറി സർവീസാക്കി. അപ്പോൾ 9,500 രൂപയായിരുന്നു ശരാശരി വരുമാനം. അപ്പോൾ ഒരു ബസിന് പ്രതിദിനം 60 ലീറ്റർ ഡീസലാണ് വേണ്ടിയിരുന്നത്.
ഡിസംബർ അവസാനത്തോടെയാണ് പഴയ നിലയിൽ ഏഴ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസുകൾ മൂന്ന് ട്രിപ്പുകളാക്കിയത്. ഇതോടെ ശരാശരി വരുമാനം 75,000 രൂപയായി ഇടിഞ്ഞതിനൊപ്പം ഡീസൽ ഉപഭോഗം ഒരു ബസിന് 110 ലിറ്ററായി വർദ്ധിക്കുകയും ചെയ്തു. രാത്രി നേരങ്ങളിൽ ഒരു കിലോ മീറ്ററിൽ നിന്ന് വരുമാനം 5 മുതൽ ഒരു രൂപ വരെയായി താഴ്ന്നു. ഇതോടെയാണ് സർവീസ് പരിഷ്കരിക്കാൻ അധികൃതർ നിർബന്ധിതരായത്.
ചെങ്ങന്നൂർ ചെയിൻ
കൊവിഡിന് മുൻപ്
ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്: 7
ശരാശരി വരുമാനം: 11,000 രൂപ
ഒരു ബസ് ഓടുന്ന ദൂരം: 432 കിലോ മീറ്റർ
ഒരു ബസിന്റെ ഡീസൽ ഉപഭോഗം: 110 ലിറ്റർ
ലോക്ക് ഡൗണിന് ശേഷം
ഓർഡിനറി: 4
ശരാശരി വരുമാനം: 9,500 രൂപ
ഒരു ബസ് ഓടുന്ന ദൂരം: 288 കിലോ മീറ്റർ
ഒരു ബസിന്റെ ഡീസൽ ഉപഭോഗം: 60 ലിറ്റർ
ഇപ്പോൾ
ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ്: 7
ശരാശരി വരുമാനം: 7,500 രൂപ
ഒരു ബസ് ഓടുന്ന ദൂരം: 432 കിലോ മീറ്റർ
ഒരു ബസിന്റെ ഡീസൽ ഉപഭോഗം: 110 ലിറ്റർ
ഡ്രൈവർ ക്ഷാമം രൂക്ഷം
ഡ്രൈവർമാരുടെ ക്ഷാമം കാരണം വരുമാനമുള്ള പല സർവീസുകളും കെ.എസ്.ആർ.ടി.സിക്ക് ഓപ്പറേറ്റ് ചെയ്യാനാകുന്നില്ല. കൊല്ലം ഡിപ്പോയിൽ 93 ഷെഡ്യൂകളുകളാണുള്ളത്. ഇതിൽ ശരാശരി 53 ഷെഡ്യൂകളുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. കൊല്ലം ഡിപ്പോയിൽ 283 കണ്ടക്ടർമാരുള്ളപ്പോൾ 183 ഡ്രൈവർമാരെയുള്ളു.
''
കൊവിഡിനെ തുടർന്ന് രാത്രിനേരങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതാണ് സർവീസ് നഷ്ടമാകാൻ കാരണം. ഈ സാഹചര്യത്തിൽ ട്രിപ്പുകളുടെ എണ്ണം രണ്ടായി ചുരുക്കി ഓർഡിനറി സർവീസാക്കാനാണ് ആലോചന.
കെ.എസ്. ആർ.ടി.സി