ശാസ്താംകോട്ട: പതിനാലാം നിയമസഭയുടെ അവസാന ബഡ്ജറ്റിലും ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി പദ്ധതികളില്ല. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി ഇത്തവണയെങ്കിലും ബൃഹത്തായ പദ്ധതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തടാകത്തിന്റെ നാട്ടുകാർ ഇത്തവണയും നിരാശയിലാണ്.
നിലനിൽപ്പിന് ഭീഷണി
തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി 2002 ൽ റാംസർ പട്ടികയിൽ ഉൾപ്പെട്ട ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി പ്രഖ്യാപനങ്ങളല്ലാതെ ക്രിയാതാക്മായ പദ്ധതികളുണ്ടാകാത്തത് തടാകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. 4.75 ചതുരശ്ര കിലോമീറ്ററോളം വിസ്തൃതി ഉണ്ടായിരുന്ന തടാകം ഉൾവലിയാൻ തുടങ്ങിയതോടെ 3.75 ചതുരശ്ര കിലോമീറ്ററിൽ താഴെയാണ് ഇന്ന്.
യു.ഡി.എഫിന്റെ പദ്ധതി ഉപേക്ഷിച്ച് ഇടത് സർക്കാർ
ശാസ്താംകോട്ട, ശൂരനാട് തെക്ക്, പടിഞ്ഞാറെ കല്ലട,മൈനാഗപ്പള്ളി,തേവലക്കര,പന്മന,ചവറ,നീണ്ടകര പഞ്ചായത്തുകളിലേക്കും കൊല്ലം കോർപ്പറേഷനിലേക്കും കുടിവെള്ളം എത്തിക്കുന്നത് ശാസ്താംകോട്ട തടാകത്തിൽ നിന്നുമാണ്. പതിറ്റാണ്ടുകളായി തടാകസംരക്ഷണത്തിനായി നിരവധി സമരങ്ങളാണ് നടക്കുന്നത്.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സുഗതകുമാരിയുടെ നേതൃത്വത്തിൽ തടാകസംരക്ഷണ സമിതി നടത്തിയ സമരത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ബദൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും സംസ്ഥാനത്ത് മാറി വന്ന ഇടത് സർക്കാർ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പദ്ധതിക്കായി കോടികൾ മുടക്കി വാങ്ങിയ പൈപ്പുകൾ ഇന്നും തടാകതീരത്ത് ഉപേക്ഷിച്ച നിലയിലാണ്