കൊവിഡ് പ്രതിരോധം കൂടുതൽ ശക്തം
കൊല്ലം: കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രതിരോധ വാക്സിൻ 'യുദ്ധം' ഇന്നലെ ജില്ലയിൽ ആരംഭിച്ചു. 668 ആരോഗ്യ പ്രവർത്തകർ ഇന്നലെ വാക്സിനെടുത്തു. ഞായർ, ബുധൻ ദിവസങ്ങളൊഴികെ ഈമാസം 31 വരെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകും.
ജില്ലയിൽ 9 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടന്നത്. ഓരോ കേന്ദ്രങ്ങളിലും നൂറ് പേർക്ക് വീതം വാക്സിൻ നൽകാനാണ് നിശ്ചയിച്ചിരുന്നത്. ഇത്രയും പേർക്ക് അറിയിപ്പും നൽകിയിരുന്നു. അലർജി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളും വ്യക്തിപരമായ അസൗകര്യങ്ങളും കാരണം 232 പേർ എത്തിയില്ല. ഇന്ന് വാക്സിൻ വിതരണം ഇല്ല. നാളെ മുതൽ നേരത്തെ നിശ്ചയിച്ചത് പോലെ നൂറ് പേർക്കുള്ള ക്രമീകരണം എല്ലാ വിതരണ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ചത്തേക്കുള്ള വാക്സിനുകൾ എല്ലാ വിതരണ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. 25,960 കൊവിഷീൽഡ് വാക്സിനാണ് ജില്ലയിൽ ആദ്യഘട്ട വിതരണത്തിന് എത്തിയിട്ടുള്ളത്. ഇതിന്റെ പകുതി മാത്രമേ വിതരണം ചെയ്യൂ. ബാക്കി രണ്ടാം ഡോസിനായി മാറ്റിവയ്ക്കും
പ്രധാനമന്ത്രി വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ കൊവിൻ ആപ്പിന്റെ ലോക്ക് മാറി. ചിലയിടങ്ങളിൽ ആപ്പുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങളുണ്ടായെങ്കിലും പേപ്പറിൽ രജിസ്ട്രേഷൻ നടത്തി. പിന്നീട് ആപ്പിൽ വിവരങ്ങൾ രേഖപ്പെടുത്തി.
ഇന്നലെ വാക്സിനെടുത്തത്: 668 (ആരോഗ്യപ്രവർത്തകർ)
അടുത്ത വാക്സിൻ: 28 ദിവസം കഴിഞ്ഞ്
വിതരണ കേന്ദ്രങ്ങൾ
ഗവൺമെന്റ് വിക്‌ടോറിയ ആശുപത്രി, കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ആയുർവേദ ആശുപത്രി, പാലത്തറ മെഡിസിറ്റി മെഡിക്കൽ കോളേജ്, പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി, ചവറ സാമൂഹ്യാരോഗ്യ കേന്ദ്രം, നെടുമൺകാവ് സാമൂഹ്യാരോഗ്യ കേന്ദ്രം, ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രം. എന്നീ ഒൻപത് കേന്ദ്രങ്ങളിളാണ് വാക്‌സിൻ വിതരണം നടത്തിയത്.
പ്രതിരോധത്തിന്റെ പുതിയ ഘട്ടം: മേഴ്സിക്കുട്ടിഅമ്മ
ജില്ലയിൽ ഒൻപതിടങ്ങളിൽ നടന്ന കൊവിഡ് വാക്സിൻ വിതരണം പ്രതിസന്ധികളെ അതിജീവിച്ചുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. വിക്‌ടോറിയ ആശുപത്രിയിൽ നടന്ന വാക്‌സിൻ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ അദ്ധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം. നൗഷാദ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ. പി.കെ. ഗോപൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നടന്ന വാക്‌സിൻ വിതരണം മന്ത്രി കെ. രാജുവും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആർ. രാമചന്ദ്രൻ എം.എൽ.എയും
നെടുമൺകാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പി. അയിഷാ പോറ്റി എം.എൽ.എയും നിർവഹിച്ചു.