highway

കൊല്ലം: ദേശീയപാതയിലെ തിരക്ക് കുറയ്‌ക്കുന്നതിനൊപ്പം മൂന്ന് പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന തീരദേശ ഹൈവേയുടെ ജില്ലയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ നടപടികൾ പുരോഗമിക്കുന്നു. കാപ്പിൽ മുതൽ വലിയഴീക്കൽ വരെ 56 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ തീരദേശ ഹൈവേ കടന്നുപോകുന്നത്. പൊഴിക്കര മുതൽ ലക്ഷ്മിപുരം തോപ്പ് വരെ 3.5 കിലോമീറ്റർ ദൂരത്തിൽ സ്ഥലമേറ്റെടുക്കാനുള്ള വിജ്ഞാപനമായിട്ടുണ്ട്.

സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി പരിസ്ഥിതി അനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്. ഏറ്റെടുക്കേണ്ട സ്ഥലം കല്ലിട്ട് തിരിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ഏറ്റെടുക്കൽ നടപടി ആരംഭിക്കും. കാപ്പിൽ മുതൽ തങ്കശേരി വരെ അലൈൻമെന്റ് തയ്യാറായ ബാക്കി പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കലിനുള്ള പ്രരംഭ നടപടികളും പുരോഗമിക്കുന്നുണ്ട്.

തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ ദേശീയപാത 66ലെ തിരക്ക് വലിയ അളവിൽ കുറയും. ദീർഘദൂര യാത്രക്കാർക്ക് തീരദേശ ഹൈവേ വഴി ഗതാഗതക്കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളിലെത്താം. ഗതാഗതം സുഗമമാകുന്നത് തുറമുഖങ്ങൾ വഴിയുള്ള ചരക്ക് നീക്കത്തിനും സഹായകരമാകും.

 നടപ്പാതയും സൈക്കിൾ ട്രാക്കും

തീരദേശ ഹൈവേയുടെ ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാത ഉണ്ടാകും. ഒരു വശത്ത് രണ്ട് മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്കും. 7.5 മീറ്ററാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതി.

 കടന്നുപോകുന്നത്: 9 ജില്ലകളിലൂടെ

 ആകെ നീളം: 653 കിലോമീറ്റർ

 വീതി: 14 മീറ്റർ

 ബന്ധിപ്പിക്കുന്ന തുറമുഖങ്ങൾ: വിഴിഞ്ഞം, കൊല്ലം, വല്ലാർപാടം

 ജില്ലയിൽ 56 കിലോമീറ്റർ നീളം

കാപ്പിൽ, പൊഴിക്കര, ലക്ഷ്മിപുരം തോപ്പ്, ബീച്ച്, വാടി തങ്കശേരി വരെയുള്ള അലൈൻമെന്റിന് നിലവിൽ കിഫ്ബിയിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലത്തെ അലൈൻമെന്റ് കിഫ്ബിക്ക് സമർപ്പിക്കാനായി തയ്യാറായി വരികയാണ്.

തങ്കശേരിയിൽ നിന്ന് തിരുമുല്ലവാരം, മരുത്തടി, ശക്തികുളങ്ങര വഴി നീണ്ടകര പാലത്തിലെത്തും. അവിടെ നിന്ന് കെ.എം.എം.എല്ലിന് സമീപത്ത് കൂടി വീണ്ടും തീരദേശത്ത് പ്രവേശിച്ച് വലിയഴീക്കലിൽ എത്തിക്കാനാണ് ആലോചന.