death

കൊല്ലം: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതി കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തൂങ്ങി മരിച്ചു. അഞ്ചൽ സ്വദേശി രാജേഷ് (32) ആണ് ജീവനൊടുക്കിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

കഴിഞ്ഞ 16നാണ് മദ്യലഹരിയിലായിരുന്ന രാജേഷ് പത്തുവയസുകാരിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇന്നലെയാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ രാജേഷിനെ കൊട്ടാരക്കര സബ് ജയിലിന്റെ ഫസ്റ്റ് ലൈൻ കൊവിഡ് ട്രീറ്റ് മെന്റ് സെന്ററായ കൊല്ംല നായേഴ്സ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.

ജയിൽ ഉദ്യോഗസ്ഥരുടെ കാവലിലായിരുന്ന ഇയാളെ ഇന്ന് പുലർച്ചെയാണ് നിരീക്ഷണ കേന്ദ്രത്തിലെ ടോയ് ലറ്റിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഏറെ നേരമായിട്ടും ടോയ്ലറ്റിൽ നിന്ന് രാജേഷ് പുറത്തിറങ്ങാതിരുന്നതോടെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് വെന്റിലേഷനിൽ കുരുക്കിട്ട് തൂങ്ങിയ നിലയിൽ ഇയാളെ കണ്ടെത്തിയത്. കെട്ടഴിച്ച് ഉടൻ നായേഴ്സ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് കൊവിഡ് പരിശോധനയ്ക്കായി മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. അതേസമയം, ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന സൂചനയുണ്ട്. പുനലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.