temple

തിരുവനന്തപുരം : ഒറ്റയ്ക്കും കൂട്ടായുമുള്ള കവർച്ചകേസുകളിൽ നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും,​ കഴിഞ്ഞദിവസം പിടിയിലായ റഫീക്ക് സതീഷും പയറ്റിത്തെളിഞ്ഞ തന്ത്രങ്ങൾ കേട്ട് പൊലീസ് അന്തം വിട്ടുപോയി! സംഘത്തലവനായ തൃശൂർ ചേർപ്പ് പാറക്കോവിൽ പുളിപ്പറമ്പിൽ സതീഷ് (39) പൊലീസിനെ വെട്ടിക്കാൻ ആദ്യം പേര് മാറ്റി. തുടർന്ന് പിതാവിന്റെ പേരും മതവും മാറ്റി. ഇതിന് പുറമേ ഒറ്റനോട്ടത്തിൽ തിരിച്ചറിയാതിരിക്കാൻ രൂപ ഭാവങ്ങളിൽ മാറ്റം വരുത്തിയെങ്കിലും വിരലടയാളവും പൊലീസിന്റെ സൂക്ഷ്മ നിരീക്ഷണവും സതീഷിനെയും കൂട്ടാളികളെയും കുരുക്കിലാക്കി. തൃശൂരിൽ നിന്ന് പത്തുവർഷം മുമ്പാണ് സതീഷ് തലസ്ഥാന നഗരിയിലേക്ക് ചേക്കേറിയത്. തുടക്കത്തിൽ പൂരനഗരിയിലെ മോഷണങ്ങളിൽ പിടിക്കപ്പെട്ട് പൊലീസിന്റെ നോട്ടപ്പുള്ളിയായതോടെയാണ് കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെത്തിയത്.

നാടാകെ ഭാര്യമാർ

അടിച്ചുപൊളി ജീവിതം

സ്ത്രീകളുമായി സൗഹൃദത്തിലായി അവർക്കൊപ്പം താമസിച്ച് കവർച്ചകൾ നടത്തി അടിച്ചുപൊളിച്ച് ജീവിക്കുന്ന പ്രകൃതക്കാരനാണ് സതീഷ്. തെക്കൻ ജില്ലകളിൽ പല സ്ഥലങ്ങളിലായി രണ്ട് ഡസനിലധികം ഭാര്യമാരാണ് സതീഷിനുള്ളത്. ബിസിനസുകാരനെന്ന പേരിലാണ് സ്ത്രീകളെ വളച്ചെടുക്കുന്നത്. മോഷണമുതലുകൾ വിറ്റഴിച്ചും കവർച്ച ചെയ്തും കൈയിൽ വരുന്ന പണം ഉപയോഗിച്ചുള്ള സതീഷിന്റെ അടിച്ചുപൊളി ജീവിതമാണ് സ്ത്രീകളെ ആകർഷിക്കുന്നത്. സതീഷിനൊപ്പം ജീവിതം മോഹിച്ചവരുടെ കൂട്ടത്തിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചവർ വരെയുണ്ട്. റിയൽ എസ്റ്റേറ്ര് ബിസിനസുകാരനെന്ന പേരിലാണ് ഭാര്യമാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. പത്തുവർഷത്തിനകം ഇരുപതിലധികം സ്ത്രീകളെ വിവാഹം ചെയ്തും അല്ലാതെയും സതീഷിനൊപ്പം താമസിച്ച സ്ത്രീകളിൽ പലരും അറിഞ്ഞും അറിയാതെയും മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ പോയിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകളും ആഭരണങ്ങളും വിൽക്കാൻ സഹായിച്ചതിനാണ് പെണ്ണുങ്ങൾ പലരും ജയിലിലായത്. മോഷണത്തിന് പിടിക്കപ്പെട്ട് ജയിലിലാകുന്നതോടെ സതീഷും അവരുമായുള്ള ദാമ്പത്യം അവസാനിക്കും. ജയിലിൽ നിന്നിറങ്ങുന്ന സതീഷ് അടുത്ത ഇരയെതേടി തേടി ഇറങ്ങും.

വഴുതിമാറാൻ

മതംമാറ്റം

തന്റെ പേരും തൃശൂരിലെ വിലാസവും തലസ്ഥാന പൊലീസിന്റെ ബ്ളാക്ക് ലിസ്റ്റിലായപ്പോഴാണ് സതീഷിന് പേരും വിലാസവും മാറ്രി പൊലീസിനെ പറ്റിച്ചാലോയെന്ന ചിന്ത ഉദിച്ചത്. പിന്നെ ഒട്ടും താമസിച്ചില്ല,​ കൊട്ടാരക്കര സ്വദേശിനിയായ ഒരു മുസ്ളീം യുവതിയെ പരിചയപ്പെട്ട് വലയിലാക്കി. അവളെ വിവാഹം ചെയ്ത് സതീഷിനെന്ന പേരുമാറ്റി റഫീക്കായി. പോരാത്തതിന് മതവും മാറി. ഭാര്യയുടെ അച്ഛനെ സ്വന്തം അച്ഛനാക്കി കൊട്ടാരക്കരയിലെ വിലാസത്തിൽ തിരിച്ചറിയൽ രേഖകൾ തരപ്പെടുത്തിയ സതീഷ് 'റഫീക്കാ'യി പൊലീസിനെ കുറേക്കാലം പറ്റിച്ചു. രാത്രിയിൽ സംശയകരമായ സാഹചര്യത്തിൽ പിടിക്കപ്പെട്ടപ്പോൾ പുതിയ ഐ.ഡി കാട്ടി രക്ഷപ്പെട്ടു. പൊലീസ് റിക്കാർഡുകളിലൊരിക്കൽ പോലും ബ്ളാക്ക് മാർക്കില്ലാതെ വിലസിയ സതീഷിനെ പക്ഷേ വിരലടയാളം ചതിച്ചു. സതീഷിന്റെ ഭാഷയിൽ പറഞ്ഞാൽ തന്റെ ഒരു സ്കീമിൽ (മോഷണത്തിന് പറയുന്ന കോഡാണ് സ്കീം) വിരലടയാളം ശേഖരിച്ച പൊലീസ് ഇത് തിരിച്ചറിഞ്ഞതോടെ അകത്തായി. സതീഷിനൊപ്പം റഫീക്കെന്ന പേരിലും നോട്ടപ്പുള്ളിയായപ്പോൾ വിരലടയാളം പതിയാതിരിക്കാൻ തന്റെ ഓപ്പറേഷനുകളിൽ ഗ്ളൗസ് നിർബന്ധമാക്കി. വിരലടയാളം പോലും അവശേഷിപ്പിക്കാതെ നഗരത്തിലാകെ പാതിരാക്കവർച്ചയുമായി ഇറങ്ങിയ സതീഷ് തച്ചോട്ട് കാവിലും കല്ലമ്പലത്തും രണ്ട് ഭാര്യമാരുമായി സുഖിച്ച് കഴിയുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്. നഗരത്തിൽ പെൺവാണിഭക്കേസിൽ പലതവണ പിടിക്കപ്പെട്ടിട്ടുള്ള കൊച്ചുവേളി ശംഭുവട്ടം ജംഗ്ഷനിൽ താമസിക്കുന്ന സാബുസേവ്യറുമായുള്ള(35) പരിചയമാണ് വലിയതുറ മേരീമാതയിൽ വനിതയെന്ന വനജയെ(32) കൂട്ടി മോഷണ സംഘം വിപുലമാക്കാൻ സതീഷിനെ പ്രേരിപ്പിച്ചത്.

ആ മാലയെങ്കിലും

തന്നിട്ട് പോ സാറേ.....

നഗരത്തിൽ തുടർച്ചയായ കവർച്ചകളിൽ പൊറുതി മുട്ടിയ പൊലീസിന് പ്രതികളെ കണ്ടെത്താൻ തടസമായതും സതീഷിന്റെ ബഹുഭാര്യാത്വം തന്നെ. ഭാര്യവീടുകളിൽ മാറിയും തിരിഞ്ഞും താമസിക്കുന്ന സതീഷിനെ കൃത്യമായി പിൻതുടരാൻ പൊലീസിന് ആദ്യം കഴിഞ്ഞില്ല. ഒന്നിലേറെ ഭാര്യമാരുള്ളതായി തിരിച്ചറിഞ്ഞ് നടത്തിയ നിരീക്ഷണമാണ് ഇയാളെ കുടുക്കിയത്. തച്ചോട്ട് കാവിലെ ഒരു യുവതിക്കൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് സതീഷിനെ പൊലീസ് പൊക്കിയത്. സതീഷിന് മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ യുവതി പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ കഴിയുമ്പോഴാണ് വീട്ടിൽ പൊലീസെത്തിയത്. സതീഷിനൊപ്പം വീട്ടിലുണ്ടായിരുന്ന തൊണ്ടി വസ്തുക്കളും പണവുമെല്ലാം കസ്റ്റഡിയിലെടുത്ത് പുറത്തിറങ്ങവേ യുവതിയുടെ പ്രതികരണത്തിൽ പൊലീസും അമ്പരന്നു. മോഷണ മുതലുകൾ വിറ്റ് വാങ്ങിയ ഒരു സ്വർണമാല സതീഷിന്റെ കഴുത്തിലുണ്ടായിരുന്നു. ' ആ മാലയെങ്കിലും ഊരി വച്ചിട്ടു കൊണ്ടുപോ സാറേ... ' എന്ന് വിളിച്ചുകൂവിയ യുവതി ഒടുവിൽ ഇതിനായി പൊലീസിനോട് കേണപേക്ഷിച്ചെങ്കിലും തൊണ്ടി മുതൽ വിറ്റ് വാങ്ങിയ മുതൽ തരാനാകില്ലെന്നായി പൊലീസ്.

കവർച്ച തീരുമാനം

കാണിക്കയിട്ട്

ക്ഷേത്രദർശനത്തിന് ദമ്പതികളെപ്പോലെയെത്തുന്ന സതീഷും വനജയും സ്കീം തീരുമാനിക്കുന്ന ക്ഷേത്രത്തിലെത്തി വഞ്ചിയിൽ നാണയം കാണിക്കയായി ഇടും. വഞ്ചിയിൽ നാണയം വീഴുന്ന ശബ്ദം കേൾക്കുമ്പോൾ സതീഷിന് വഞ്ചിയിൽ പണം ഉണ്ടോ ഇല്ലയോ എന്ന് അറിയാം. വഞ്ചിയിൽ നാണയത്തിന്റെ കിലുക്കമാണ് കേട്ടതെങ്കിൽ പരിസരമെല്ലാം സസൂക്ഷ്മം പഠിച്ച് അന്ന് രാത്രി തന്നെ സാബുവിന്റെ സഹായത്തോടെ കവർച്ച നടത്തുന്നതാണ് രീതി.

നഗരത്തിലെ ആട്ടോക്കാരുമായി നല്ല സൗഹൃദമുള്ള സാബു തന്റെ പരിചയക്കാരിൽ ആരുടെയെങ്കിലുമൊക്കെ ആട്ടോ രാത്രി ഓട്ടത്തിനെന്ന പേരിൽ വാങ്ങി അതിൽ സഞ്ചരിച്ചായിരുന്നു കവർച്ച നടത്തിയിരുന്നത്. കവർച്ചയ്ക്ക് സതീഷുമായി പോയി തിരികെ വന്നാൽ രാവിലെ ആട്ടോയും പ്രതിഫലമായി അറുന്നൂറോ എഴുന്നൂറോ രൂപയും നൽകും. പണം കിട്ടുന്നതിനാൽ ആട്ടോക്കാർ സാബു ആവശ്യപ്പെട്ടാലുടൻ ആട്ടോ നൽകുകയും ചെയ്യും.

വഞ്ചികളിലെ കാണിക്കപ്പണം കുടുക്കപൊട്ടിച്ചതെന്ന പേരിൽ കടകളിൽ കൊണ്ടുപോയി മാറി നൽകുന്ന ജോലിയായിരുന്നു വനജയ്ക്ക്. നഗരത്തിലെ വിവിധ കടകളിലാണ് ഇങ്ങനെ പണം നൽകിയിരുന്നത്. വീട്ടുജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിൽ മുമ്പ് പേട്ട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കൂടുതൽ കവർച്ചകൾക്ക് തുമ്പുണ്ടാക്കാനാണ് പൊലീസിന്റെ ശ്രമം.