biju

കൊച്ചി: മദ്യപാനത്തിനിടെ ലോഡ്ജിന്റെ മുകൾ നിലയിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്തുക്കളായ മൂന്നുപേരെ പൊലീസ് പിടികൂടി.

തിരുവനന്തപുരം കാട്ടാക്കട മലയിൻകീഴ് ചെഞ്ചേരി കരുണാകരൻ നായരുടെ മകൻ ബിജുവിനെയാണ് (47) കഴിഞ്ഞ ഞായറാഴ്ചയാണ് തങ്കളം–മലയിൻകീഴ് ബൈപ്പാസിന്റെ വശത്ത് മരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിക്കാൻ കൊണ്ടുപോയ ബിജുവിനെ റോഡിൽ ഉപേക്ഷിച്ച ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി ശ്രീജിത്ത് (36), ഇഞ്ചൂർ മനയ്ക്കപ്പറമ്പിൽ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം കിഴക്കുകുന്നേൽ അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.

കുമാരന്റെ ഒാട്ടോയിൽ സഞ്ചരിച്ചു ഹൈറേഞ്ച് പ്രദേശങ്ങളിൽ കടകളുടെ റോളിംഗ് ഷട്ടറിനു ഗ്രീസ് ഇടുന്ന ജോലി ചെയ്തുവരികയായിരുന്നു സുഹൃത്തുക്കളായ ഇവർ. വരുമാനം മദ്യപാനത്തിന് വിനിയോഗിക്കും. ശനിയാഴ്ച അടിമാലി ഭാഗത്തു ജോലി കഴിഞ്ഞ ഇവർ മദ്യപിച്ചശേഷം മഠംപടിയിലെ ലോഡ്ജിൽ മുറി അന്വേഷിച്ചെത്തി. ഈ സമയം ബിജു കെട്ടിടത്തിന്റെ റോഡ് നിരപ്പിലുള്ള നാലാംനിലയിൽ നിന്ന് കാൽവഴുതി രണ്ടാംനിലയുടെ മുമ്പിലെ മുറ്റത്തേക്ക് വീണു.

ബിജുവിനെ ആശുപത്രിയിൽ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ ഇവർ ഒാട്ടോയിൽ കയറ്റി പോകുന്നതിനിടെ ബിജു മരിച്ചെന്ന് മനസ്സിലാക്കി തങ്കളം ബൈപ്പാസിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പണച്ചെലവ് പേടിച്ചാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതിരുന്നതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. വർഷങ്ങൾക്കു മുമ്പ് നാടുവിട്ടു കോതമംഗലത്തെത്തിയതാണ് ബിജു. മൃതദേഹത്തിൽ പരുക്കുകൾ കണ്ടതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.