school

തൃശൂർ: മാസ്‌കിട്ട്, സോപ്പിട്ട്, കൈ കഴുകി ഒരു ബഞ്ചകലത്തിൽ പഠനം. ചേർന്നിരിക്കാൻ സാധിച്ചില്ലെങ്കിലും ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദം പലരിലുമുണ്ട്. ഇങ്ങനെയൊരു അദ്ധ്യയന കാലം ഒരു വിദ്യാർത്ഥിയും പ്രതീക്ഷിച്ചിരുന്നില്ല. കൊവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സ്‌കൂളുകൾ 10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായാണ് തുറന്നത്.

അദ്ധ്യയനം കൊവിഡ് ചട്ടം പാലിച്ച്

കൊവിഡ് മാനദണ്ഡം പാലിച്ചാണ് കുട്ടികൾ ക്ലാസുകളിലെത്തിയത്. ഇടയ്ക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത്. സ്‌കൂളുകളിൽ മാസ്‌ക്, ഡിജിറ്റൽ തെർമോ മീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മുഴുവൻ സ്‌കൂളുകളിലും കൊവിഡ് സെല്ലുകളും രൂപീകരിച്ചു.

അമ്പത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാകും ക്ലാസുകൾ ക്രമീകരിക്കുക. പത്ത്, പ്ലസ് ടു തലത്തിൽ 300 കുട്ടികൾ വരെയുള്ള സ്‌കൂളുകളിൽ 50 ശതമാനം കുട്ടികൾക്ക് പ്രവേശിക്കാം.

അതിൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്‌കൂളുകളിൽ 25 ശതമാനമാണ് പ്രവേശന മാനദണ്ഡം. കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണമെന്നത് നിർബന്ധമാണ്. ജനുവരി 15 നകം പത്താം ക്ലാസിന്റെയും ജനുവരി 30 ന് 12ാം ക്ലാസിന്റെയും ഡിജിറ്റൽ ക്ലാസുകളുടെ പൂർത്തീകരണം സാദ്ധ്യമാകുന്ന വിധമാണ് അദ്ധ്യയനം ക്രമീകരിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും ഇതോടൊപ്പം നടത്തും.

ക്ലാസുകൾ രാവിലെയും ഉച്ചയ്ക്കും ഷിഫ്റ്റുകളാക്കി

ഇടവേളകൾക്ക് പോലും പുറത്ത് വിടാതെ ഓരോ നിമിഷവും പരീക്ഷയ്ക്കുള്ള ഉത്തരങ്ങൾ പഠിച്ചു തീർക്കുന്നതിനൊപ്പം വൈറസിനെ സ്‌കൂൾ പരിസരത്ത് നിന്ന് മാറ്റി നിറുത്താനും ശ്രദ്ധിക്കണം. രാവിലെയും ഉച്ചയ്ക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകൾ. മൂന്ന് മണിക്കൂർ നീളുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്ലാസുകൾ നടത്തും. ക്ലാസുകളിലെത്താൻ സാധിക്കാത്ത കുട്ടികൾ പതിവ് പോലെ ഓൺലൈനായി ക്ലാസുകളിലിരുന്ന് പഠനം തുടർന്നു. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കും ജനുവരി ഒന്നു മുതലുള്ള അദ്ധ്യയന കാലം ഉപയോഗിക്കാം.

സ്വീകരിച്ചത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം

സ്‌കൂളും പരിസരവും, ടോയ്‌ലറ്റ്, ക്ലാസ് മുറികൾ, വാട്ടർ ടാപ്പ്, കിണർ എന്നിവ അണു നശീകരണം നടത്തി. ഫയർഫോഴ്‌സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.

കൊവിഡ് ബാധിതർക്ക് വിലക്ക്

കൊവിഡ് രോഗബാധിതർ, രോഗലക്ഷണങ്ങൾ ഉള്ളവർ, ക്വാറന്റൈനിൽ ഉള്ളവർ എന്നിവർ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്ക് ശേഷം മാത്രമേ ഹാജരാകാൻ പാടുള്ളൂവെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അദ്ധ്യാപകർക്കും ഇത് ബാധകമാണ്.