puthoor

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് വനംമന്ത്രി കെ. രാജു പറഞ്ഞു. സുവോളജിക്കൽ പാർക്കിലെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പാർക്കിന്റെ നിർമ്മാണം മൂന്ന് ഘട്ടമായാണ് പൂർത്തിയാക്കുക. മൃഗങ്ങളെയും പക്ഷികളെയും മറ്റ് ജീവജാലങ്ങളെയും അവരവരുടെ ആവാസ വ്യവസ്ഥയിൽ നിലനിർത്തി സംരക്ഷിക്കും. തൃശൂർ മൃഗശാലയിൽ നിലവിലുള്ള മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും.

ആദ്യഘട്ടത്തിൽ പൂർത്തിയായ 4 കൂടുകളിലേക്ക് സിംഹവാലൻ കുരങ്ങുകളെയും പക്ഷികളെയും മാറ്റും. മറ്റുള്ളവയെ കൂടുകൾ പൂർത്തിയാക്കുന്നതനുസരിച്ച് മാറ്റും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള മൃഗങ്ങളെ പുത്തൂരിലെത്തിക്കും. സന്ദർശകർക്ക് സുരക്ഷിതമായി മൃഗങ്ങളെ അടുത്ത് കാണാനാകും. സുവോളജി പാർക്ക് പൂർണ സജ്ജമാകുന്നതോടെ 4 ലക്ഷം ലിറ്റർ വെള്ളം ആവശ്യമായി വരും. മണൽക്കുഴിയിൽ നിന്ന് വെള്ളമെത്തിക്കാനാണ് തീരുമാനം. ഒപ്പം പാർക്കിനുള്ളിൽ തന്നെയുള്ള കുളങ്ങൾ ജലവിതരണത്തിനായി സജ്ജീകരിക്കും. പാർക്കിംഗിന് വിപുലമായ സംവിധാനം ഒരുക്കും. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. മൃഗങ്ങൾ പുതിയ സാഹചര്യത്തോട് ഇണങ്ങിയ ശേഷമേ സന്ദർശകരെ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.

ചീഫ് വിപ്പ് കെ. രാജൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പി.കെ. കേശവൻ, ടി.കെ. വർമ്മ, സുരേന്ദ്ര കുമാർ, ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, തൃശൂർ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ദീപക് മിശ്ര, സ്‌പെഷ്യൽ ഓഫീസർ കെ.ജെ വർഗ്ഗീസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പുത്തൂർ സുവോളജിക്കൽ പാർക്ക്