vadakanjeri

തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ബല പരിശോധന വിജിലൻസ് സംഘം തുടങ്ങി. ഇന്ന് രാവിലെ തൃശൂർ എൻജിനീയറിംഗ് കോളജിലെ വിദഗ്‌ദ്ധർ, ക്വാളിറ്റി കൺട്രോളർ (എറണാകുളം), പി.ഡബ്ല്യു.ഡി ബിൽഡിംഗ് എക്‌സിക്യൂട്ടിവ് എൻജിനീയർ (തൃശൂർ) തുടങ്ങിയവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്. തൂണുകളുടെ ബലം പരിശോധിക്കുന്ന ഹാമർ ടെസ്റ്റ്, കോൺക്രീറ്റ് മുറിച്ചെടുത്ത് പരിശോധിക്കുന്ന കോർ ടെസ്റ്റ് തുടങ്ങിയവ നടത്തും. തൃശൂർ എൻജിനീയറിംഗ് കോളജിലായിരിക്കും കോൺക്രീറ്റ് പരിശോധിക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി റെഡ് ക്രസന്റ് അനുവദിച്ച 18.50 കോടി രൂപയിൽ 14.50 കോടി രൂപ ചെലവാക്കിയാണ് 140 ഫ്ലാറ്റുകൾ നിർമ്മിക്കാൻ പദ്ധതി തയാറാക്കിയത്. ശേഷിക്കുന്ന തുക ഉപയോഗിച്ച് ആരോഗ്യകേന്ദ്രം നിർമ്മിക്കുമെന്നാണ് കരാർ.

പദ്ധതിയുടെ പേരിൽ 4.48 കോടി രൂപ കൈക്കൂലി നൽകിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സമ്മതിച്ചിരുന്നു. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷൻ നൽകിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്. 2019 ജൂലൈ 11നാണ് കരാർ ഒപ്പുവച്ചത്. എം.ശിവശങ്കറിന്റേതടക്കമുള്ള ഫോണുകൾ പരിശോധിച്ചതിന്റെ വിശദാംശങ്ങൾ സിഡാക്കിൽനിന്ന് വെള്ളിയാഴ്ച ലഭിക്കും. ലോക്കറിലെ ഒരു കോടി രൂപ ശിവശങ്കറിന്റെതാണോയെന്ന് ഫോൺ പരിശോധനയിലൂടെ മനസിലാക്കാനാകുമെന്നാണ് വിജിലൻസ് സംഘത്തിന്റെ പ്രതീക്ഷ.