തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ച മനസിലാക്കി അതിൽ നിന്നും പാഠം ഉൾക്കൊണ്ട് വിജയത്തിനായി മുന്നോട്ടുപോകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലയിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസയുടെ സാന്നിദ്ധ്യത്തിൽ കൂടിയ ജില്ലാതല നേതാക്കളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിൽ ദുഃഖിച്ചിരിക്കാതെ ഇടത് ജനാധിപത്യ മുന്നണിയുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാൻ ഓരോ കോൺഗ്രസ് പ്രവർത്തകരും സ്വയം മുന്നോട്ടു വരണം.
ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, നേതാക്കളായ ടി.എൻ പ്രതാപൻ എം.പി, പത്മജ വേണുഗോപാൽ, ഒ. അബ്ദുറഹ്മാൻകുട്ടി, അബ്ദുൽ മുത്തലിബ്, ജോസഫ് ചാലിശ്ശേരി, പി.എ മാധവൻ, എം.പി ജാക്സൺ, ടി.വി ചന്ദ്രമോഹൻ, അനിൽ അക്കര എം.എൽ.എ, എൻ.കെ സുധീർ, കെ.പി.സി.സി സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി ജെ. കോടങ്കണ്ടത്ത്, സി. എസ് ശ്രീനിവാസൻ, സി. സി ശ്രീകുമാർ, എ. പ്രസാദ്, ജോൺ ഡാനിയൽ, ജോസഫ് ടാജറ്റ്, ഐ. പി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
502 പേർക്ക് കൊവിഡ്
തൃശൂർ: ബുധനാഴ്ച 502 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 542 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,255 ആണ്. തൃശൂർ സ്വദേശികളായ 82 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 77,122 ആണ്. 71,315 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ബുധനാഴ്ച്ച സമ്പർക്കം വഴി 495 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും രോഗ ഉറവിടം അറിയാത്ത മൂന്ന് പേർക്കും രോഗബാധ ഉണ്ടായി.