കൊടുങ്ങല്ലൂർ: മുസ്‌രിസ് സൈക്ലിംഗ് സീരീസിന്റെ ഭാഗമായുള്ള ദശ ദിന ഹെറിറ്റേജ് സൈക്കിൾ റൈഡ് അവസാനിക്കുമ്പോൾ താരമായത് കൊല്ലത്ത് നിന്നെത്തിയ പൊലീസുകാരനും മകളും. മുസ്‌രിസ് പൈതൃക പദ്ധതി പ്രദേശം കണ്ടറിയാനാണ് കൊല്ലം പാരിപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ: ഷാജഹാനും മകൾ തസ്ലീനയും സൈക്ലിംഗ് താരങ്ങളായത്. ഇതാദ്യമായല്ല ഷാജഹാൻ സൈക്കിളിൽ ഉലകം ചുറ്റുന്നത്. അപകടങ്ങൾക്കെതിരെ ബോധവത്കരണവുമായി സൈക്കിൾ ചവിട്ടിയാണ് ഈ പൊലീസുകാരൻ ആദ്യം വാർത്തകളിൽ ഇടം നേടുന്നത്.
14 ജില്ലകൾ, 18 ദിവസം, 1700 കിലോമീറ്റർ. 2019 ൽ ഹെൽമറ്റ് ബോധവത്കരണത്തിനായുള്ള ജീവൻ രക്ഷായാത്ര ഈ രീതിയിലാണ് നടത്തിയത്. അന്ന് കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസറായിരുന്നു. വീട്ടിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിലേക്ക് വർഷങ്ങളായി സൈക്കിൾ ചവിട്ടിയെത്തുന്നയാളാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ തസ്ലീന പിതാവിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ് സൈക്ലിംഗ് രംഗത്തേക്കിറങ്ങിയത്. കേരളത്തിലെ വിവിധ സൈക്ലിംഗ് ക്ലബുകളെ പങ്കെടുപ്പിച്ചുള്ള മുസ്‌രിസ് സൈക്ലിംഗ് സീരിസിന്റെ ഭാഗമായാണ് ഹെറിറ്റേജ് സൈക്കിൾ റൈഡിന് തുടക്കമിട്ടത്. നാനൂറ് സൈക്ലിസ്റ്റുകൾ മുസ്‌രിസ് പൈതൃക പദ്ധതിയുടെ വിവിധ മ്യൂസിയങ്ങളും സ്മാരകങ്ങളും ഇതിനോടകം സന്ദർശിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 50 റൈഡർമാർ വീതം ഓരോ ദിവസങ്ങളിലായി പങ്കെടുത്ത റൈഡ് മുസ്‌രിസ് മുനക്കൽ ഡോൾഫിൻ ബീച്ച് കേന്ദ്രീകരിച്ചാണ് ആരംഭിച്ചത്.
സന്ദർശിക്കുന്നത് ഇവിടങ്ങളിൽ
ഫെബ്രുവരിയിൽ പൊന്നാനിയിൽ നിന്നാരംഭിച്ച് മുസ്‌രിസ് പൈതൃക പദ്ധതി മേഖലയിലൂടെ ആലപ്പുഴ പൈതൃക പദ്ധതി വരെ സൈക്ലിംഗ് സംഘടിപ്പിക്കും
പി.എം നൗഷാദ്
മുസ്‌രിസ് ആലപ്പുഴ പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ