തൃശൂർ: കേരളത്തിന്റെ തനത് ഭക്ഷ്യ സംസ്കാരത്തെ തിരിച്ചുപിടിക്കാനൊരുങ്ങി തൈക്കാട്ടുശ്ശേരി കുട്ടിയമ്പലം കര്‍ഷക സമിതി. തൃശൂരിന്റെ കാര്‍ഷിക പാരമ്പര്യം വിളിച്ചോതുന്ന വിഷ രഹിത നാടന്‍ കുത്തരിയുടെ പുതിയ ബ്രാൻഡ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഈ കര്‍ഷക കൂട്ടായ്മ.
തൈക്കാട്ടുശ്ശേരി കുറുവ പാടശേഖരത്തിലെ 20 ഏക്കറോളം വരുന്ന സ്ഥലത്താണ് നെല്ക്കൃഷിയിറങ്ങിയിരിക്കുന്നത്. 2018 മുതലാണ് കര്‍ഷക സമിതി കൃഷിയിറക്കി തുടങ്ങിയത്. 20 ഏക്കര്‍ വരുന്ന കുറുവ പാടശേഖരത്ത് ആദ്യ ഘട്ടത്തില്‍ 25 ശതമാനം മാത്രമാണ് നെല്‍ക്കൃഷിയിറക്കിയത്. പ്രദേശത്തെ തരിശായി കിടന്നിരുന്ന ഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കി. കേരള സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 95 ശതമാനം പാടത്തും കൃഷിയിറക്കാന്‍ കഴിഞ്ഞു.
ഉമ, കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വികസിപ്പിച്ചെടുത്ത മനു രത്ന എന്നീ രണ്ട് ഇനം നെല്‍വിത്തുകളാണ് കൃഷിയിറക്കിയിരിക്കുന്നത്. കര്‍ഷക സമിതിയുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമായി വിഷ രഹിതമായി വിളയിച്ചെടുത്ത നെല്ല് ഏറ്റവും നല്ല രീതിയില്‍ സംസ്കരിച്ച് സീല്‍ ചെയ്ത് ബാഗുകളിലാക്കി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ആഗസ്റ്റില്‍ കുറുവ പാടശേഖരത്തില്‍ വിത്തിറക്കിയ നെല്ലിന്റെ കൊയ്ത്തുത്സവവും ബ്രാൻഡ് പ്രകാശനവും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. 9ന് ഉച്ചയ്ക്ക് 1 ന് ചാത്തംകുളങ്ങര ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് കെ. രാജന് അദ്ധ്യക്ഷനാകും.
വാക്സിൻ ; മെഡിക്കൽ കോളേജിൽ ഡ്രൈ റൺ
തൃശൂർ: കൊവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി ഗവ. മെഡിക്കൽ കോളേജിൽ ഡ്രൈ റൺ നടത്തി. മെഡിക്കൽ കോളേജ് അലുമ്നി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ 25 ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു. ഒരു ദിവസം 250 പേർക്ക് വീതം മെഡിക്കൽ കോളേജിൽ നിന്നും വാക്സിൻ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ്, സൂപ്രണ്ട് ഡോ. ആർ ബിജു കൃഷ്ണൻ, ഡോ. ബിനു അറക്കൽ, നഴ്സിംഗ് ഓഫീസർ സബിത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഡ്രൈ റൺ നടത്തിയത്.