തൃശൂർ: അധികൃതരുടെ അനാസ്ഥയിൽ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിൽ ട്രോളി, വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിക്കുന്നു. അറ്റകുറ്റപണി നടത്താനോ പുതിയവ വാങ്ങാനോ നടപടിയില്ലെന്ന് ആക്ഷേപം. കേടു വന്ന ഉപകരണങ്ങൾ രക്തബാങ്കിന്റെ മുന്നിലെ കോണിപ്പടിക്കരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. പലതും തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. കട്ടിലുകൾ, ഗ്ലൂക്കോസ് കയറ്റുന്ന സ്റ്റാൻഡുകൾ എന്നിവയും നാശത്തിന്റെ വക്കിലാണ്. അവശരായി വരുന്ന രോഗികളെ ബന്ധപ്പെട്ട ചികിത്സാ വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് വീൽച്ചെയറുകൾ ഇല്ലാതെ പലപ്പോഴും നട്ടം തിരിയുമ്പോഴാണ് മെഡിക്കൽ കോളേജിൽ അധികൃതരുടെ അനാസ്ഥ നടമാടുന്നത്.
ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉപകരണങ്ങളാണ് നശിക്കുന്നത്. പലതും രോഗികളും മറ്റും നടക്കുന്ന വഴികളിൽ തന്നെയാണ് കൂട്ടിയിട്ടിരിക്കുന്നത്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ മെഡിക്കൽ കോളേജിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ച് തുടങ്ങി. ദിനംപ്രതി 3,000 മുതൽ 4,000 വരെ രോഗികൾ എത്തിയിരുന്നത് കൊവിഡിനെ തുടർന്ന് 750 നും ആയിരത്തിനും ഇടയിലായിരുന്നു. എന്നാൽ വീണ്ടും രോഗികളുടെ എണ്ണം 2000നും 3000നും ഇടയിലേക്ക് എത്തിയിട്ടുണ്ട്. രോഗികൾ കൂടുതൽ എത്തുമ്പോഴും ആവശ്യമായ സാമൂഹിക അകലം പാലിച്ച് നിറുത്താൻ വേണ്ട സൗകര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥയാണ്. പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രം കൂടിയാണ് മെഡിക്കൽ കോളജ്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്ന് വരെ അവശരായ രോഗികൾ മെഡിക്കൽ കോളേജിലെത്തുന്നുണ്ട്.
ശാപമോക്ഷമില്ലാതെ ട്രോമ കെയർ യൂണിറ്റ്
അത്യാഹിത വിഭാഗത്തോട് ചേർന്ന്, അഞ്ചര കോടി രൂപ ചെലവു ചെയ്ത് നിർമ്മിച്ച ട്രോമാകെയർ കെട്ടിടം നാലേമുക്കാൽ വർഷമായി തുറന്നു കൊടുത്തിട്ടില്ല. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക്, ഉടനെയുള്ള സർജറി ഐ.സി.യു തുടങ്ങിയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനാണ് ട്രോമാകെയർ വിഭാവനം ചെയ്തത്. 95 ശതമാനത്തോളം പണി പൂർത്തിയായിട്ടും, ഇന്നുവരെ രോഗികൾക്ക് തുറന്നു കൊടുക്കാനായിട്ടില്ല. സർക്കാരും കോൺട്രാക്ടറും തമ്മിലുള്ള തർക്കങ്ങളാണ് കാരണമെന്നാണ് വിവരം. തർക്കങ്ങൾക്ക് ഒടുവിൽ, കോൺട്രാക്ടർ ഹൈക്കോടതിയിൽ നിന്നും അനുകൂലമായി സ്റ്റേ ഓർഡർ വാങ്ങി. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ട്രോമ കെയറിനായി ഫണ്ട് അനുവദിച്ചത്.