തൃശൂർ: കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നാളെ നടക്കും. രണ്ട് സീറ്റിന്റെ മാത്രം വ്യത്യാസത്തിൽ ഭരണത്തിൽ തുടരുന്ന എൽ.ഡി.എഫിന് മുഴുവൻ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും ചെയർമാൻ സ്ഥാനം ലഭിക്കില്ല.കോർപ്പറേഷനിൽ ഏഴ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ നാലെണ്ണം എൽ.ഡി.എഫിന് ലഭിക്കുമ്പോൾ മൂന്നെണ്ണം കോൺഗ്രസിന് കിട്ടും. ധനകാര്യം, ആരോഗ്യം-വിദ്യാഭ്യാസം, പൊതുമരാമത്ത്,വികസനം എന്നിവയായിരിക്കും ഇടതു മുന്നണി ഏറ്റെടുക്കുക. കോൺഗ്രസിന് ക്ഷേമകാര്യം, നികുതി അപ്പീൽ, നഗരാസ്രൂത്രണം എന്നിവയായിരിക്കും ലഭിക്കുക. ഡെപ്യൂട്ടി മേയർ തന്നെയാകും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ സി.പി.ഐക്ക് നൽകാത്തതിനാൽ പ്രധാന ഒരു സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം അവർക്ക് നൽകേണ്ടി വരും. കൂടാതെ സ്വതന്ത്രയായി വിജയിച്ച എം.എൽ.റോസി, ജനതാദളിലെ ഷീബ ബാബു എന്നിവർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായിരിക്കും. കോൺഗ്രസിൽ ആരെല്ലാം ആകണം എന്നത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും ചെയർമാൻ സ്ഥാനങ്ങൾ വീതം വെക്കുക. ജില്ലാ പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം എൽ.ഡി.എഫിന് ഉള്ളതിനാൽ മുഴുവൻ സ്ഥാനങ്ങളും എൽ.ഡി.എഫിന് തന്നെയാകും. സി.പി.എമ്മിന് പുറമേ സി.പി.ഐ,എൽ.ജെ.ഡി,എൻ.സി.പി എന്നിവർക്കും സ്ഥാനം ലഭിച്ചേക്കും. കോൺഗ്രസിന് സ്റ്റാൻിംഗ് കമ്മിറ്റി അംഗമാകാൻ മാത്രമെ സാധിക്കും. 29 അംഗ ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് 24 സീറ്റും കോൺഗ്രസിന് അഞ്ചു സീറ്റുമാണ് ഉള്ളത്.