hospital

തൃശൂർ: കൊവിഡ് അടക്കമുള്ള വെല്ലുവിളികൾക്കിടയിലും ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തിന് മികവുകളേറെ. നാല് നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കം ജില്ലയിലെ 62 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ നവീകരണ, വികസന പദ്ധതികൾ പൂർത്തിയാക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പദവി കൈവരിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ജില്ലയിലെ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ഒരു നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനും കഴിഞ്ഞു. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യൂ.എ.എസ്) എന്ന മൂല്യനിർണയ സംവിധാനം വഴി സൗകര്യം വിലയിരുത്തിയാണ് സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്നത്. വേലൂർ, മുണ്ടൂർ, ദേശമംഗലം, തളിക്കുളം, പുന്നയൂർ, നെന്മണിക്കര എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കും, ആനാപ്പുഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമായിരുന്നു ഈ അംഗീകാരം.

രോഗികൾക്ക് സൗകര്യപ്രദം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമ്പോൾ സാധാരണ ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങളേറെയാണ്. ചികിത്സ കാത്ത് ആർക്കും ആരോഗ്യ കേന്ദ്രങ്ങളിൽ നിൽക്കേണ്ടി വരില്ല. വേണ്ടത്ര ഇരിപ്പിടങ്ങൾ രോഗികൾക്കായി പരിശോധനാ മുറിക്ക് പുറത്ത് നിരത്തിയിട്ടുണ്ട്. ടോക്കണെടുത്ത് കാത്തിരിക്കാം. വൃത്തിയുള്ള ശൗചാലയങ്ങളിൽ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവരെ കൂടി പരിഗണിച്ച് ആവശ്യമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ കൗണ്ടറുകളും പ്രവർത്തിക്കുന്നു. പേരുവിവരങ്ങൾ കൊടുക്കുന്നതോടെ രോഗി ആരോഗ്യകേന്ദ്രത്തിൽ നിരീക്ഷണത്തിലാകും. നിരന്തരം ആരോഗ്യ പരിശോധന ആവശ്യമുള്ളവരെ അങ്ങോട്ട് വിളിച്ചു ഓർമിപ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

കുടുംബാരോഗ്യ കേന്ദ്രങ്ങളാകുമ്പോൾ

ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഔട്ട് പേഷ്യന്റ് ചികിത്സ.

രാവിലെ 8 മുതൽ വൈകിട്ട് 3 വരെ ലാബോറട്ടറി സംവിധാനം.

ആഴ്ചയിലൊരു ദിവസം പ്രതിരോധ കുത്തിവയ്പ് .

മാതൃസംരക്ഷണ സേവനങ്ങൾ, കണ്ണ് പരിശോധന, കുടുംബ ക്ഷേമ പരിപാടികൾ.

ദേശീയ രോഗ നിയന്ത്രണ പരിപാടികൾ, ഇ ഹെൽത്ത്, ആശുപത്രി കേന്ദ്രീകരിച്ചുള്ള നഴ്‌സിംഗ്.

സൗജന്യ മരുന്ന് വിതരണം, എല്ലാ വ്യാഴാഴ്ചകളിലും ജീവിതശൈലി രോഗനിർണയ നിയന്ത്രണ ക്ലിനിക്കുകൾ.

എല്ലാ ശനിയാഴ്ചകളിലും പ്രത്യേക വയോജന സൗഹൃദ ക്ലിനിക്കുകൾ.

ശ്വാസ് ആശ്വാസ് ക്ലിനിക്കുകൾ, കൗമാര ആരോഗ്യ ക്ലിനിക്കുകൾ


ഡബിൾ ചെക്കപ്പ്:

രജിസ്റ്ററിൽ പേരു ചേർത്താൽ രോഗിക്ക് പ്രീ ചെക്കപ്പ് കൗണ്ടറിൽ രോഗികളുടെ രക്തസമ്മർദ്ദം, ശരീരഭാരം എന്നീ പ്രാഥമിക പരിശോധനകൾ നടക്കും. കൃത്യമായി രേഖപ്പെടുത്തി, അടുത്ത തവണ വരുമ്പോൾ ആവശ്യം വന്നാൽ എടുക്കാൻ പാകത്തിൽ സൂക്ഷിക്കും.