ചാലക്കുടി: കൊരട്ടി നാലുകെട്ടിലെ പ്ലാശേരി ആന്റണിക്ക് മെഷീൻ ചൂണ്ടയിലെ മത്സ്യപ്പിടുത്തം വെറുമൊരു വിനോന്ദമല്ല. ജീവിതത്തിന് സാമ്പത്തികമായി കൈത്താങ്ങാവുമെന്ന അനുഭവമാണുള്ളത്. ചാലക്കുടിപ്പുഴയിലെ ഈ പ്രവൃത്തിയിൽ രണ്ടര വർഷത്തിനുള്ളിൽ നല്ലൊരു തുക സമ്പാദിക്കാനായെന്ന് ഇയാൾ പറയുന്നു. ആയിരങ്ങൾ വിലയുള്ള പത്തു മെഷീൻ ചൂണ്ടകളുടെ സഹായമാണ് ഈ 63കാരന് മത്സ്യപ്പിടുത്തത്തിലെ ശക്തി.
പൂലാനിയിലെ ചെട്ടിത്തോപ്പ് കടവിലാണ് ഇപ്പോഴത്തെ മത്സ്യവേട്ട. പുഴത്തീരത്ത് നിരത്തി ഉറപ്പിക്കുന്ന ചൂണ്ടകളിൽ തീറ്റയും കൊരുത്ത് പുഴയിലേക്കെറിയുകയാണ് രീതി. തീറ്റകളിലെ കൊളുത്തിൽ കുടുങ്ങി മീനുകൾ പിടക്കുമ്പോൾ ചൂണ്ടകണയിലെ മണികൾ കിലുങ്ങാൻ തുടങ്ങും. അരമണിക്കൂറോളം ഇവയെ വെള്ളത്തിൽ തലങ്ങും വിലങ്ങും പായിച്ച ശേഷമായിരിക്കും പുറത്തെടുക്കുക.14 കിലോ തൂക്കമുള്ള കട്ട്ലയാണ് ആന്റണിക്ക് ഇതുവരെ കിട്ടിയതിൽ ഏറ്റവും മുന്തിയ മത്സ്യം. റോഗു, മൃഗാൽ, ഗ്രാസ് കാർപ്പ് എന്നീ വളർത്തുമീനുകളും ധാരാളമായി കിട്ടുന്നുണ്ട്. നാടൻ ഇനങ്ങളായ വാള, മഞ്ഞക്കൂരി, മുഴി എന്നിവയും ചിലപ്പോഴെല്ലാം കൊളുത്തിൽ കുരുങ്ങി സാമ്പത്തിക നേട്ടം നൽകാറുണ്ട്.
..................................................
പുഴയോരം നിറഞ്ഞ് മെഷീൻ ചൂണ്ടകൾ
ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ളതാണ് ചാലക്കുടിപ്പുഴ. ചാലക്കുടിപ്പാളം മുതൽ ഏഴാറ്റുമുഖം വരെയുള്ള പുഴയോരങ്ങളിൽ ദിനം പ്രതി ആയിരത്തോളം പേർ മെഷീൻ ചൂണ്ടകളിട്ട് മീൻ പിടിക്കുന്നു. സാധാരണ ചൂണ്ടകൾക്കൊന്നും ഇപ്പോൾ കടവുകളിൽ സ്ഥാനമില്ല. മെഷീൻ ചൂണ്ടകൾ വിൽപ്പനക്കായി ചാലക്കുടിയിൽ ഇപ്പോൾ മൂന്ന് കടകളുമുണ്ട്.
........................................
ചളിയും ആഴം കുറഞ്ഞതും ഒഴുക്കു കുറഞ്ഞതുമായ ഭാഗങ്ങളിലാണ് മത്സ്യങ്ങൾ കൂടുതൽ തമ്പടിക്കുന്നത്. കൂടുതൽ ശ്രദ്ധയും ക്ഷമയും ആവശ്യമുള്ളതാണ് മത്സ്യച്ചൂണ്ടൽ. ആദ്യകാലങ്ങളിലെ ഇരയെ കൊളുത്തുന്ന സമ്പ്രദായം നിലച്ചതോടെ ഇതിലും കഠിനപ്രയ്നം ആവശ്യമായി വന്നു. വിലപിടിപ്പുള്ള ധാന്യങ്ങൾ പൊടിച്ചെടുത്ത മിശ്രിതം കുഴച്ചുണക്കി ഉണ്ടയാക്കുകയും അതിനകത്ത് കൊളുത്തുകൾ ഒളിപ്പിച്ച് ചൂണ്ടവള്ളികളിൽ കെട്ടുകയാണ് രീതി. മിക്ക ദിവസങ്ങളിലും ആവശ്യത്തിനുള്ള മത്സ്യങ്ങളെ ലഭിക്കുന്നുണ്ട്.
- ആന്റണി