തൃശൂർ: കൊവിഡ് അടച്ചിടൽ പിന്നിട്ട് ചെമ്പൂക്കാവിലെ കൊല്ലങ്കോട് കൊട്ടാരം ന്യൂ ജെൻ ഫോട്ടോഷൂട്ടുകളുടെ സ്ഥിരം വേദിയാകുന്നു. മനോഹരമായ ലാൻഡ്‌സ്‌കേപ്പും പഴമയും ഒത്തുചേരുന്നതിനാൽ സേവ് ദ ഡേറ്റ്, പോസ്റ്റ് ദ ഡേറ്റ് വീഡിയോഗ്രാഫർമാരുടെ പ്രിയപ്പെട്ട ഇടമായി കൊട്ടാരമുറ്റം.
ഷൂട്ടിംഗിന് പ്രവേശന ഫീസ് മാത്രം നൽകിയാൽ മതിയെന്നതും ഗുണകരമായി. കൊവിഡ് പ്രോട്ടോകോൾ പ്രകാരം അടച്ച ശേഷം നവംബർ മൂന്നിന് തുറന്ന് പ്രവർത്തനമാരംഭിച്ച കൊട്ടാരത്തിലെ അങ്കണത്തിൽ ചിൽഡ്രൻസ് പാർക്കും സജീവമായി. ചരിത്രാന്വേഷികൾക്കും ടൂറിസ്റ്റുകൾക്കും ചിത്രരചന പഠിക്കുന്നവർക്കും സന്ദർശിക്കാവുന്ന കൊട്ടാരത്തിൽ പുരാതനമായ ചിത്രകലാ മ്യൂസിയം, ഫോക് ലോർ ഗ്യാലറി എന്നിവയുണ്ട്.
ചുവർ ചിത്രകലാ മ്യൂസിയവും ഇവിടെ പ്രവർത്തിക്കുന്നു. കൊല്ലങ്കോട് ഹൗസിൽ ആദ്യകാലത്ത് സജ്ജീകരിച്ച മ്യൂസിയത്തിൽ കൊച്ചി പുരാവസ്തുവകുപ്പ് പര്യവേക്ഷണങ്ങളിലൂടെയും ഖനനങ്ങളിലൂടെയും കണ്ടെത്തിയ പുരാവശിഷ്ടങ്ങളായിരുന്നു പ്രദർശന വസ്തുക്കളായി ഉണ്ടായിരുന്നത്. വകുപ്പിന്റെ കീഴിലുള്ള മ്യൂസിയങ്ങളിൽ ഏറ്റവും കൂടുതൽ പുരാവസ്തു ശേഖരം ഉണ്ടായിരുന്നതും ഇവിടെയായിരുന്നു. 2005 ൽ പുരാവസ്തു മ്യൂസിയം ശക്തൻതമ്പുരാൻ കൊട്ടാരത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ഇതോടെ കൊല്ലങ്കോട് ഹൗസ് ചുമർ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള മ്യൂസിയവും പഠനകേന്ദ്രവുമായി മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പുരാവസ്തു വകുപ്പിന് കീഴിലുള്ള മ്യൂറൽ ആർട്‌സ് സെന്റർ ഇവിടേക്ക് മാറ്റി. മട്ടാഞ്ചേരി കൊട്ടാരം, വടക്കുന്നാഥ ക്ഷേത്രം, ചെമ്മന്തിട്ട, പുതുക്കാട് പള്ളി, കാഞ്ഞൂർ പള്ളി എന്നിങ്ങനെ കേരളത്തിലെ ആരാധനാലയങ്ങളെയും കൊട്ടാരക്കെട്ടുകളെയും വർണാഭമാക്കുന്ന ചുമർചിത്രങ്ങളുടെ പകർപ്പുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊല്ലങ്കോട് രാജകുടുംബം സർക്കാരിന് കൈമാറിയ വാസുദേവ രാജയുടെ സ്വകാര്യ ശേഖരത്തിലുള്ള വിവിധ വസ്തുക്കളും ഇവിടെ പ്രദർശനത്തിനുണ്ട്.
നൂറ്റാണ്ടിലേറെ പഴക്കം
സംസ്ഥാന പുരാവസ്തുവകുപ്പ് പരിപാലിക്കുന്ന കൊല്ലങ്കോട് കൊട്ടാരത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കൊല്ലങ്കോട് രാജവംശത്തിലെ അവസാനത്തെ രാജാവായ വാസുദേവരാജന്റെ മകൾക്കായി 1904ൽ പണികഴിപ്പിച്ചതാണ് കൊല്ലങ്കോട് ഹൗസ് എന്നറിയപ്പെടുന്ന ഈ കൊട്ടാരം. 1975ൽ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തു. 2012 മുതൽ അടഞ്ഞു കിടന്നിരുന്ന മ്യൂസിയം 2018 ജൂൺ 28 നാണ് പുനരുദ്ധാരണത്തിന് ശേഷം ജനങ്ങൾക്ക് തുറന്നു കൊടുത്തത്.
പ്രവേശനഫീസ്