news-photo

ഗുരുവായൂർ റയിൽവേ മേൽപ്പാലം നിർമ്മാണോദ്ഘാടനത്തിന്റെ ശിലാഫലകം എ.സി. മൊയ്തീൻ അനാച്ഛാദനം ചെയ്യുന്നു

ഗുരുവായൂർ: വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാകുന്നു. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ തടസ്സരഹിത റോഡ് ശൃംഖല ലെവൽ ക്രോസ് മുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് മേൽപ്പാലം നിർമ്മിക്കുന്നത്.

ചടങ്ങിൽ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനായി. ഓൺലൈനായി നടന്ന ചടങ്ങിന് ശേഷം നഗരസഭാ ടൗൺ ഹാളിൽ നടന്ന പ്രാദേശിക പൊതുസമ്മേളനത്തിൽ മന്ത്രി എ.സി. മൊയ്തീൻ ശിലാഫലകം അനാച്ഛാദനം നടത്തി. സംസ്ഥാന സർക്കാർ വികസന പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നിരവധി പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ജനങ്ങൾക്കു സമർപ്പിക്കാനായി. ഉദ്യോഗസ്ഥ തലങ്ങളിലെ കെടുകാര്യസ്ഥതയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങളും മാറ്റാൻ സാധിച്ചതായും മന്ത്രി വ്യക്തമാക്കി. ടി.എൻ പ്രതാപൻ എം.പി മുഖ്യാതിഥിയായി. എം.എൽ.എമാരായ കെ.വി. അബ്ദുൾ ഖാദർ, മുരളി പെരുന്നെല്ലി, ജില്ലാ കളക്ടർ എസ്. ഷാനവാസ്, നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ്, വാർഡ് കൗൺസിലർ കെ.പി.എ റഷീദ്, ആർ.ബി.ഡി.സി.കെ മാനേജിംഗ് ഡയറക്ടർ ജാഫർ മാലിക്, ജനറൽ മാനേജർ കെ.എഫ്. ലിസി തുടങ്ങിയവർ പങ്കെടുത്തു.

..............................

റെയിൽവേ മേൽപ്പാലം

ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മഞ്ജുളാൽ ജംഗ്ഷനിലെ പെട്രോൾ പമ്പു വരെയാണ് മേൽപ്പാലം.

517. 32 മീറ്റർ നീളവും 10.15 മീറ്റർ വീതിയും

ഇരുവശങ്ങളിലും 1.5 മീറ്റർ നടപ്പാത നിർമിക്കും.

നിർമാണചെലവ് 23.45 കോടി രൂപ

നിർമാണ ചുമതല കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപറേഷന്

ഒരു വർഷത്തിനകം പൂർത്തിയാക്കാൻ തീരുമാനം