congress

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കില്ല സീറ്റെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനം വന്നതോടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം തേടാനായി പരക്കം പാച്ചിൽ. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ അണിയറയിൽ സജീവമായിരിക്കെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലും നിരവധി പേരാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച പത്മജ വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കമെങ്കിലും നാല് പേരുടെ പേരുകൾ കൂടി ചർച്ചകളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ മത്സരത്തിൽ നിന്നും മാറി നിന്ന മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ മത്സരിച്ചാൽ സീറ്റ് തിരിച്ചു പിടിക്കാമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി യോഗത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റുമാരിൽ ഒരാൾ അഭിപ്രായപ്പെട്ടിരുന്നു.

തേറമ്പിൽ മത്സരിക്കുന്നില്ലെങ്കിൽ ടി.വി ചന്ദ്രമോഹനെയായിരിക്കണം പരിഗണിക്കേണ്ടതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ എന്നിവരുടെ പേരുകൾ കൂടി ഉയർന്നു വന്നത്. എന്നാൽ തൃശൂർ കാലങ്ങളായി ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റുകളിൽ ഒന്നാണ്.

അത് മറ്റുള്ളവർക്ക് വിട്ടു കൊടുക്കില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. എന്നാൽ ഇത്തവണ ഗ്രൂപ്പ് വീതം വെച്ചായിരിക്കില്ല സ്ഥാനാർത്ഥി നിർണയം എന്ന ഹൈക്കമാൻഡ് മുന്നറിയിപ്പിൽ പിടിച്ചു കയറിയാണ് എ ഗ്രൂപ്പ് നേതാക്കളുടെ പേരുകളും ഉയർന്നത്. രാജൻ പല്ലൻ എ ഗ്രൂപ്പ് നേതാവാണെങ്കിൽ വിൻസെന്റ് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി അടുപ്പം പുലർത്തുന്നയാളാണ്.

കെ.സി വേണുഗോപാലിന്റെ നോമിനിയായാണ് വിൻസെന്റ് ഡി.സി.സി പ്രസിഡന്റായത്. ഇതിനും പുറമെ ഏതാനും യുവ നേതാക്കളും സീറ്റ് മോഹവുമായി കളത്തിലിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്രയ്ക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണ വേണമെന്നാണ് യോഗത്തിൽ പൊതുവായി ഉയർന്ന ആവശ്യം. ഒരു കാലത്ത് കോൺഗ്രസ് കുത്തക മണ്ഡലമായി കൈവശം വച്ച തൃശൂർ വി.എസ്. സുനിൽ കുമാറിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചത്.

ഇത്തവണ സുനിൽ കുമാർ തൃശൂരിൽ മത്സരിക്കുന്ന കാര്യം തീരുമാനമായിട്ടില്ല. കൂടുതൽ തവണ മത്സരിച്ചതിനാൽ മാറി നിൽക്കാമെന്ന അഭിപ്രായമാണ് സുനിൽ കുമാർ നേതൃത്വത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സി.പി.ഐ തീരുമാനമെടുത്തിട്ടില്ല. ഫെബ്രുവരി ആദ്യവാരം മുതലാണ് ചർച്ചകൾ ആരംഭിക്കുക. ബി.ജെ.പിയിൽ സുരേഷ് ഗോപി, ബി. ഗോപാല കൃഷ്ണൻ, സന്ദീപ് വാര്യർ, കെ.കെ. അനീഷ് കുമാർ എന്നിവരുടെ പേരുകളാണ് സജീവ ചർച്ചയിലുള്ളത്. തൊട്ടടുത്ത മണ്ഡലമായ ഒല്ലൂരിൽ കോൺഗ്രസിലെ ഷാജി കോടങ്കണ്ടത്തിന്റെ പേരിനാണ് മുൻ തൂക്കം. ഇവിടെയും എം.പി വിൻസെന്റിന്റെ പേരും പരിഗണിച്ചേക്കും. കൂടാതെ ജോസ് വള്ളൂരിന്റെ പേരും ഉയരുന്നുണ്ട്.

തൃശൂർ മണ്ഡലം


തേറമ്പിൽ രാമകൃഷ്ണൻ
പത്മജ വേണുഗോപാൽ
ടി.വി ചന്ദ്രമോഹൻ
എം.പി വിൻസെന്റ്
രാജൻ ജെ പല്ലൻ

ഒല്ലൂർ മണ്ഡലം


ഷാജി കോടങ്കണ്ടത്ത്
എം.പി വിൻസെന്റ്
ജോസ് വള്ളൂർ