കുന്നംകുളം: കുറുക്കൻപാറയിൽ 10 കോടി രൂപ ചെലവിൽ നിർമിക്കുന്ന താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിൽ നിർമാണം ഉടൻ ആരംഭിക്കും. മന്ത്രി എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. റോഡും കോമ്പൗണ്ടും തമ്മിലുള്ള അതിർത്തി നിർണയം ഉടൻ പൂർത്തിയാക്കും. കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിനു മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുനീക്കുന്ന നടപടികളും ഒരാഴ്ചയ്ക്കകം ആരംഭിക്കും.

ആസ്ഥാന മന്ദിരത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന് ഡ്രെയിനേജ് സംവിധാനം ഒരുക്കുന്ന നടപടിക്കും വേഗം കൂട്ടും. അരമീറ്റർ വീതിയിലാണിത് തയ്യാറാക്കുക. ഇവിടേക്ക് നാലു മീറ്ററിൽ റോഡും നിർമിക്കും. താലൂക്ക് ആസ്ഥാനമന്ദിരത്തിന്റെ മുഴുവൻ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുള്ള പുതിയ രൂപകൽപ്പന ഒന്നര മാസത്തിനകം സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിശ്ചിത ആസ്ഥാന മന്ദിരത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന വീട് അവിടെ നിന്ന് മാറ്റി സ്ഥാപിക്കും.

വീട് പൊളിച്ചു നീക്കുന്ന സാഹചര്യത്തിൽ അവർക്ക് സർക്കാർ മതിപ്പുവില നൽകും. ഒപ്പം കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങൾ നഗരസഭയുടെ സഹായത്തിൽ നൽകാനും ധാരണയായി. 5 സെന്റ് സ്ഥലത്ത് 680 ചതുരശ്രയടിയിൽ പുതിയ വീട് നിർമ്മിച്ചുനൽകാനുള്ള പദ്ധതി ആവിഷ്‌കരിക്കാനുള്ള സാദ്ധ്യത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ എസ് ഷാനവാസ് റവന്യൂ ഉദ്യോസ്ഥരോട് നിർദേശിച്ചു.

താലൂക്ക് ആസ്ഥാനമന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 27ന് രാവിലെ 11ന് നഗരസഭാ അദ്ധ്യക്ഷ, തഹസിൽദാർ, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ പി.ഡബ്ല്യു.ഡി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്താനും തുടർ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു.

കളക്ടർ എസ്. ഷാനവാസ്, നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, വൈസ് ചെയർപേഴ്‌സൻ സൗമ്യ അനിലൻ, തഹസിൽദാർ പി.എസ്. ജീവ, പി.ഡബ്ല്യു.ഡി എ.ഇ: ബിജി, വനം വകുപ്പ് ചാലക്കുടി റേഞ്ച് ഓഫീസർ സുമു തുടങ്ങിയവർ പങ്കെടുത്തു.