കൊടുങ്ങല്ലൂർ: പുരാതന തുറമുഖ നഗരമായിരുന്ന കൊടുങ്ങല്ലൂരിന്റെ കായൽ വിനോദ സഞ്ചാര സാദ്ധ്യത ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് 'പുത്തൻ തലമുറ ബോട്ടു'മായെത്തുകയാണ് മുസിരിസ് പൈതൃക പദ്ധതി. വാട്ടർ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഈ 'പുത്തൻ തലമുറ ബോട്ടുകൾ' വാങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഈ ബോട്ടുകൾ വാങ്ങാൻ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡുമായി കരാറിൽ ഒപ്പ് വെച്ചുകഴിഞ്ഞു.
നാല് കോടി രൂപ വില വരുന്ന ബോട്ടുകൾ വാങ്ങാനാണ് ധാരണയായത്. വിനോദ സഞ്ചാരികളെ മുസിരിസിന്റെ ചരിത്ര വഴികളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ബോട്ട് സവാരിക്ക് സുഗന്ധ വ്യഞ്ജന വ്യാപാരത്തിന്റെ സുവർണ കാലഘട്ടത്തിലൂടെ ഒരു യാത്ര (എ ക്രൂയിസ് ത്രൂ ദ ഗോൾഡൻ എജ് ഒഫ് സ്‌പൈസ് ട്രേഡ്) എന്നാണ് പേര് നൽകിയിരിക്കുന്നത്.
കൊവിഡ് കാലത്തിന് ശേഷം കോട്ടപ്പുറം, പറവൂർ ബോട്ടുജെട്ടികളിൽ നിന്ന് പ്രധാന പദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുയാത്രകൾക്കുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കോട്ടപ്പുറം കായലിൽ വാട്ടർ ടാക്‌സി സർവീസുകളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 11 ബോട്ടുകളാണ് മുസിരിസ് പൈതൃക പദ്ധതിക്ക് കീഴിലുള്ളത്. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതിനാൽ പല സമയങ്ങളിലും നിലവിലുള്ള ബോട്ടുകൾ തികയാതെ വരുന്ന സാഹചര്യം ഉണ്ടാകാറുമുണ്ട്.
മുസിരിസ് പൈതൃക പദ്ധതി ഡയറക്ടർ കൂടിയായ അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ കെ.എസ്.ഐ.എൻ.സി എം.ഡി എൻ. പ്രശാന്ത്, മുസിരിസ് പൈതൃക പദ്ധതി എം.ഡി പി.എം നൗഷാദ് എന്നിവർ കരാറിൽ ഒപ്പുവെച്ചത്. കെ.എസ്.ഐ.എൻ.സി ടെക്‌നിക്കൽ മാനേജർ അനൂപ് കുമാർ, കമ്പനി സെക്രട്ടറി വി.കെ രാജു, കമേഴ്‌സ്യൽ മാനേജർ സിറിൽ എബ്രഹാം, മുസിരിസ് പൈതൃക പദ്ധതി മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, ഫിനാൻസ് മാനേജർ സോണി റോയ് എന്നിവർ പങ്കെടുത്തു.