niyamasabhayil

തിരുവനന്തപുരം: ബഡ്ജറ്റ് അവതരണത്തിനും അനുബന്ധ നടപടികൾക്കുമായി നിയമസഭാ സമ്മേളനം 8 മുതൽ 28 വരെ ചേരും. 15നാണ് ബഡ്ജറ്റ്. സമ്മേളനം 22 വരെയാക്കി കുറയ്ക്കണോയെന്നതിൽ നിയമസഭാ കാര്യോപദേശകസമിതി പിന്നീട് തീരുമാനമെടുക്കും.

രാജ്ഭവനുമായി നടത്തിയ ആശയവിനിമയത്തിൽ ധാരണയായതിനെ തുടർന്ന് എട്ടിന് സഭ ചേരാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. എട്ടിന് രാവിലെ 9ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയാവും സമ്മേളനത്തിന് തുടക്കം. ചങ്ങനാശ്ശേരി എം.എൽ.എയായിരുന്ന സി.എഫ്.തോമസിന് ചരമോപചാരം അർപ്പിച്ച് 11ന് സഭ പിരിയും. 12 മുതൽ14 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയാണ്. 15ന് രാവിലെ 9ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കും.

എട്ട് മുതൽ നിയമസഭാസമ്മേളനം ചേരാനുള്ള ശുപാർശ നേരത്തേ ഗവർണർക്ക് കൈമാറുകയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു. അത് റദ്ദാക്കിയാണ് കർഷക പ്രശ്നത്തിൽ പ്രമേയം പാസാക്കാൻ പ്രത്യേക സമ്മേളനത്തിന് തീരുമാനിച്ചത്. 23ന് ചേരാനിരുന്ന പ്രത്യേക സമ്മേളനത്തിന് ഗവർണർ അനുമതി നിരസിച്ചത് വൻ വിവാദമായി. സർക്കാർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി, 31ന് സഭ ചേരാൻ വീണ്ടും ശുപാർശ ചെയ്യുകയും ഗവർണർ അംഗീരിക്കുകയുമായിരുന്നു.

സമ്മേളനം ചേർന്ന 31ന് തന്നെ മന്ത്രിസഭായോഗം ചേർന്ന് ആ സമ്മേളനം അവസാനിപ്പിച്ചതായി ഗവർണറെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് എട്ട് മുതൽ സഭ ആരംഭിക്കുന്നതിന് ശുപാർശ ചെയ്യാൻ ഇന്നലെ തീരുമാനിച്ചത്. 15 ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്നതിൽ ഗവർണർ നിർബന്ധം പിടിക്കരുതെന്ന് രാജ്ഭവനോട് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി രാജ്ഭവൻ കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തി.

കർഷക ബില്ലുൾപ്പെടെ ചില സുപ്രധാന നിയമ നിർമ്മാണങ്ങളും ഈ സമ്മേളനത്തിൽ പരിഗണിക്കുന്നുണ്ട്. ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടിൽ കർഷകപ്രശ്നം സംബന്ധിച്ച് കേന്ദ്ര വിമർശനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഗവർണർ ഇത് അതേപടി വായിക്കുമോ എന്ന ആശങ്കയും മന്ത്രിസഭാ യോഗത്തിലുയർന്നു.