തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്നതിന്റെ മുന്നോടിയായി, കുത്തിവയ്പിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്താനുള്ള ഡ്രൈ റൺ (മോക് ഡ്രിൽ) മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും ഇന്ന് നടക്കും.
തിരുവനന്തപുരം ഉൾപ്പെടെ നാലു ജില്ലകളിലെ ആറ് ആശുപത്രികളിലാണ് ഡ്രൈ റൺ. തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കിയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 11വരെയാണ് കേന്ദ്രമാനദണ്ഡപ്രകാരം നടത്തിയ മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നത്. മരുന്ന് കുത്തിവയ്‌ക്കൽ ഒഴികെ എല്ലാ നടപടിക്രമങ്ങളും വിലയിരുത്തും.
ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ ഡ്രൈ റണിൽ പങ്കെടുക്കും. കിംസ് ആണ് ഡ്രൈ റൺ നടക്കുന്ന ഏക സ്വകാര്യ ആശുപത്രി.
ഡ്രൈ റൺ ഇങ്ങനെ
സ്റ്റോറേജ് ബോക്‌സ് തുറന്ന് വാക്സിൻ പുറത്തെടുക്കൽ
വാക്‌സിൻ നൽകുന്നതിനുള്ള മുറികൾ ഉൾപ്പെടെയുള്ള തയ്യാറെടുപ്പുകൾ
വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവരുടെ രജിസ്‌ട്രേഷൻ
വാക്‌സിനേഷൻ മുറിയിൽ എത്തിക്കുന്നതിന് മുമ്പുള്ള കാത്തിരിപ്പ്
കുത്തിവയ്‌പിന് ശേഷമുള്ള നിരീക്ഷണം
വാക്സിനേഷൻ ആദ്യം
ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശാ വർക്കർമാർ, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിനേഷൻ. ഈ വിഭാഗങ്ങളിലായി ഇതുവരെ 3.13 ലക്ഷം പേർ രജിസ്റ്റർ ചെയ്തു.
''കേരളം കൊവിഡ് വാക്സിനേഷന് സജ്ജമാണ്. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഡ്രൈ റൺ നടത്തുന്നത്.'
-ആരോഗ്യ മന്ത്രി കെ.കെ.ശൈലജ
കൊവിഡ് ടെസ്റ്റിന്
നിരക്ക് കുറച്ചു,
പി.സി.ആറിന് 1500
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊവിഡ് പരിശോധനകൾക്കുള്ള നിരക്ക് കുറച്ചു. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാർജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാർജുകളും ഉൾപ്പടെയുള്ളതാണ് പുതിയ നിരക്ക്. ഈ നിരക്കുകൾ സ്വകാര്യ അംഗീകൃത ലബോറട്ടറികൾക്കും, ആശുപത്രികൾക്കും ബാധകമാണ്. അധിക തുക ഈടാക്കരുതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്ന സാഹചര്യത്തിൽ
സംസ്ഥാനത്ത് രണ്ടാം തവണയാണ് നിരക്ക് കുറയ്ക്കുന്നത്.
പുതിയ നിരക്ക്
ആർ.ടി.പി.സി.ആർ.(ഓപ്പൺ) - 1500 രൂപ
എക്സ്പേർട്ട് നാറ്റ് - 2500
ട്രൂ നാറ്റ് - 1500
ആർ.ടി.ലാമ്പ്- 1150
റാപ്പിഡ് ആന്റിജൻ - 300