സത്യൻ അന്തിക്കാട് എന്ന സംവിധായകൻ മലയാളികൾക്ക് സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ്. സത്യന്റെ ഏത് ചിത്രവും കുടുംബസമേതം തിയറ്ററിൽ പോയിരുന്ന് ആസ്വദിക്കാനാവുമെന്ന് സിനിമ ഇഷ്ടപ്പെടുന്നഓരോ മലയാളി പ്രേക്ഷകനുമറിയാം.അത് എല്ലാവർക്കും ഉറപ്പാണ്. പ്രായ ഭേദമന്യെ സത്യന്റെ സിനിമകൾ സ്വീകരിക്കപ്പെടുന്നു. സത്യന്റെ സിനിമകൾ പോലെ ഈ സംവിധായകനും നിത്യഹരിതമാണ്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന സത്യൻ അന്തിക്കാടിന് ആശംസകൾ
സംവിധായകനായ ആദ്യ സിനിമ മുതലേ നർമ്മത്തിന്റെയും നാട്ടിൻപുറത്തിന്റെ നന്മകളിലൂടെയും നടക്കാനിഷ്ടപ്പെടുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്.കുറുക്കന്റെ കല്യാണവും കിന്നാരവും മണ്ടൻമാർ ലണ്ടനിലും അടുത്തടുത്തിലും തുടങ്ങി ഒടുവിലിറങ്ങിയ ഞാൻ പ്രകാശൻ വരെ സത്യൻ അന്തിക്കാട് തന്റെ വഴിവിട്ട് സഞ്ചരിച്ചിട്ടില്ല. ഒരേ റൂട്ടിലോടുന്ന ബസ് പോലെയാണെന്ന് ചിലർ പറയുമെങ്കിലും സത്യൻ അന്തിക്കാട് യഥാർത്ഥ റൂട്ടിലാണെന്നതാണ് സത്യം.ആദ്യകാല സിനിമകൾ തൊട്ടേ ഒപ്പം കൂടിയ നർമ്മവും നാട്ടിൻപുറ നന്മകളും ശ്രീനിവാസനുമായി കൂട്ട് ചേർന്നപ്പോൾ കൂടുതൽ തിളക്കമുള്ളതായി. ടി.പി. ബാലഗോപാലൻ എം.എ, സന്മമനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ്, നാടോടിക്കാറ്റ്, തലയണമന്ത്രം, സന്ദേശം... എണ്ണിയെണ്ണിപ്പറയാൻ എത്രയോ ഉദാഹരണങ്ങളുണ്ട്.തിരക്കഥാകൃത്തുക്കളെ ഉപയോഗപ്പെടുത്തുന്നതിലാണ് സത്യൻ അന്തിക്കാടിന്റെ ഏറ്റവും വലിയ മിടുക്ക്. ലോഹിതദാസ് സിബിമലയിലിന് വേണ്ടി എഴുതിയ ശൈലിയിലല്ല സത്യൻ അന്തിക്കാടിന് വേണ്ടി എഴുതിയത്.നെടുമുടി വേണു ഒരിക്കൽ സംവിധായകർ കോൺട്രാക്ടർമാരാണെന്ന് പറഞ്ഞിട്ടുണ്ട്. വീടുപണി നടക്കുമ്പോൾ ഓരോരോ പണികൾ ഓരോരുത്തരെക്കൊണ്ട് ചെയ്യിക്കുന്നവരാണ് കോൺട്രാക്ടർമാർ. പക്ഷെ സത്യൻ അന്തിക്കാട് അങ്ങനെ ഒരു 'കോൺട്രാക്ടർ" അല്ല.
തന്റെ സിനിമ തുടക്കം തൊട്ടേ എഴുത്തുകാരന്റെ മനസിലുണ്ടാകുന്നതിനൊപ്പം തന്നെ സത്യൻ അന്തിക്കാടിന്റെ മനസിലും രൂപപ്പെട്ട് തുടങ്ങിയിരിക്കും. എഴുത്തുകാരനോടൊപ്പമിരുന്നാണ് സത്യൻ അന്തിക്കാട് തന്റെ സിനിമകൾ സൃഷ്ടിച്ചെടുക്കുന്നത്. എഴുത്തുകാരനെ എഴുതാനേല്പിച്ചിട്ട് ഷൂട്ടിംഗ് തുടങ്ങുമ്പോൾ വരുന്ന സംവിധായകനല്ല സത്യൻ അന്തിക്കാട്. എഴുത്തുകാരോടൊപ്പം പ്രാരംഭഘട്ടം തൊട്ട് ഒരു സിനിമയുടെ സൃഷ്ടിയുടെ വേദനയിൽ പങ്കുചേരുന്ന അപൂർവം സംവിധായകരേയുള്ളൂ ; സത്യൻ അന്തിക്കാട് ആ അപൂർവം ചിലരിൽ ഒരാളാണ്. എഴുത്തുകാരില്ലാതെ വരുമ്പോൾ തിരക്കഥയെഴുതാൻ സത്യൻ അന്തിക്കാടിന് നിഷ്‌പ്രയാസം സാധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. തിരക്കഥാകൃത്തുക്കളെ തീരെ കിട്ടാതെ വരുമ്പോഴേ സ്വന്തമായി തിരക്കഥയെഴുതാൻ തുനിയാറുള്ളൂവെന്നതാണ് സത്യൻ അന്തിക്കാടിന്റെ മറ്റൊരു മഹത്വം.സ്വന്തമായി തിരക്കഥയെഴുതിയ വിനോദയാത്രയും രസതന്ത്രവുംഭാഗ്യദേവതയുമൊക്കെ വലിയ വിജയങ്ങളായിട്ടും മറ്റ് തിരക്കഥാകൃത്തുക്കളെ ആശ്രയിക്കാൻ സത്യൻ അന്തിക്കാട് ഒരിക്കലും മടിച്ചിട്ടില്ല.തിരക്കഥയായാലും പാട്ടായാലും തന്നെക്കാൾ നന്നായി എഴുതാനറിയുന്നവരെ തന്റെ സിനിമയിലുൾപ്പെടുത്തുക എന്നതാണ് എക്കാലത്തും സത്യൻ അന്തിക്കാട് സ്വീകരിച്ചിട്ടുള്ള പോളിസി.
താരകേ മിഴിയിതളിൽ കണ്ണീരുമായ്... ഓ .. മൃദുലേ, വിശ്വം കാക്കുന്ന നാഥാ, ഒരു നിമിഷം തരൂ നിന്നിലലിയാൻ... ഒരു യുഗം തരൂ നിന്നെയറിയാൻ... തുടങ്ങിയ അതിഗംഭീര ഗാനങ്ങളെഴുതിയിട്ടുള്ള സത്യൻ അന്തിക്കാട് തന്റെ സിനിമകളിൽ പോലും പതിവ് പാട്ടെഴുത്തുകാരനാവാത്തത് തനിക്ക് മതിപ്പുള്ള പാട്ടെഴുത്തുകാർ തന്റെ സിനിമകൾക്ക് പാട്ടെഴുതിയാൽ കൂടുതൽ നന്നാവുമെന്ന തിരിച്ചറിവ് കൊണ്ട് കൂടിയാണ്. ഒരിക്കൽ സത്യൻ അന്തിക്കാട് തന്നെ അതേപ്പറ്റി പറഞ്ഞിട്ടുണ്ട്. ഒരു സിനിമയുടെ കഥയെക്കുറിച്ചുള്ള ആദ്യ ചിന്ത ഒരു എഴുത്തുകാരന്റെ മനസിൽ വിരിയുന്നതിനൊപ്പം സംവിധായകന്റെ മനസിലും നിറയണം. സത്യൻ അന്തിക്കാട് സിനിമകളിൽ സംഭവിക്കുന്നത് ആ മാജിക്കാണ്.ഒരുമിച്ച് എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിൽ വിടരുന്ന കഥാസന്ദർഭങ്ങളുടെ കരട് രൂപമായിക്കഴിഞ്ഞാൽപ്പിന്നെ എഴുത്തുകാരനില്ലെങ്കിൽ പോലും ആ സിനിമ സത്യൻ അന്തിക്കാടിന് എഴുതാൻ പറ്റുമെന്നത് സിനിമയിലെല്ലാവർക്കുമറിയുന്ന സത്യം മാത്രം. തിരക്കഥാകൃത്ത് എഴുതാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ആ സിനിമ സത്യൻ അന്തിക്കാടിന്റെ മനസിൽ രൂപം കൊണ്ട് കഴിയും. ഒരു എഴുത്തുകാരനുമായിട്ടുള്ള സത്യൻ അന്തിക്കാടിന്റെ രസതന്ത്രം അതാണ്.