നെയ്യാറ്റിൻകര: കൊവിഡ് കാല പ്രതിസന്ധി മറികടക്കാൻ പച്ചക്കറി കൃഷിയുമായി ഓട്ടോറിക്ഷാ തൊഴിലാളികൾ. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുള്ള തൊഴിലാളികളാണ് ഓട്ടം കുറഞ്ഞതോടെ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്.
വിത്തും ചെടിച്ചട്ടിയും വാങ്ങാൻ ഓരോ തൊഴിലാളിയും മുതൽമുടക്കിയത് വെറും 10 രൂപ മാത്രമാണ്. വെള്ളവും വളവും നൽകി തങ്ങളുടെ കൃഷിയെ പരിപാലിക്കാൻ എല്ലാവരും ഒരുപോലെ സഹകരിക്കുന്നുണ്ട്. അക്ഷയ കോംപ്ലക്സിനുളളിൽ പയർ, വെണ്ട, കത്തിരി, വഴുതന, ചീര, തക്കാളി ഉൾപ്പെടെയുള്ള വിളകളാണ് കൃഷി ചെയ്തിരിക്കുന്നത്.
രാസകീടനാശിനികൾ ഉപയോഗിക്കാതെ ജൈവവളവും ജൈവ കീടനാശിനിയുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കോംപ്ലക്സിന്റെ ഗ്രില്ലിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗപ്പെടുത്തി അലങ്കാരച്ചെടികളും ഇവർ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെ വിളയുന്ന പച്ചക്കറി തൊഴിലാളികൾക്കും നാട്ടുകാർക്കും കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള വിപണിയും ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദിവസവും തൊഴിലാളികളുടെ പേരിൽ തുടങ്ങിയിട്ടുളള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. ഈ നിക്ഷേപ തുക തൊഴിലാളികളുടെ ആവശ്യത്തിനോ പൊതുആവശ്യത്തിനോ ഉപയോഗിക്കാനാണ് തീരുമാനം. വരും നാളുകളിൽ കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.