തിരുവനന്തപുരം:സമരവും കരാറുകാരുടെ ഉഴപ്പുമെല്ലാം മൂലം സംസ്ഥാനത്ത് വർഷങ്ങളായി മുടങ്ങിക്കിടക്കുന്നത് 500 മെഗാവാട്ട് ശേഷിയുള്ള 40 ജലവൈദ്യുതി പദ്ധതികൾ. ഇന്നലെ ചേർന്ന കെ.എസ്. ഇ.ബി യോഗം ഇതിൽ ആറെണ്ണം സമയബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനിച്ചു.
60മെഗാവാട്ടിന്റെ പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം, 40 മെഗാവാട്ടിന്റെ തൊട്ടിയാർ പദ്ധതി, 6 മെഗാവാട്ടിന്റെ ചതൻകോട്ടുനട, 24 മെഗാവാട്ടിന്റെ ഭൂതത്താൻകെട്ട്, 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സർക്കാർ രണ്ടാം തവണയാണ് സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ തീരുമാനിക്കുന്നത്.
പള്ളിവാസൽ പണി തുടങ്ങിയത് 2007 മാർച്ച് ഒന്നിനാണ്. നാലുവർഷത്തിനകം കമ്മിഷൻ ചെയ്യണമെന്നായിരുന്നു കരാർ. 13 വർഷമായിട്ടും 75% മാത്രമാണ് പൂർത്തിയായത്. 2010ൽ ഇറക്കുമതി ചെയ്ത ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും തുരുമ്പുപിടിച്ച് നശിക്കുന്നു.
തൊട്ടിയാർ പദ്ധതിയുടെ പണി തുടങ്ങിയത് 2009ലാണ്. 2018ൽ പൂർത്തിയാകണമായിരുന്നു
ദേവിയാർ പുഴയിൽ ഡാം നിർമ്മിച്ച്, കുതിരകുത്തി മല തുരന്ന് ടണൽ നിർമ്മിച്ച്, പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളം കാഞ്ഞിരവേലി പവ്വർഹൗസിൽ എത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യം. തൊഴിൽതർക്കം വില്ലനായി. പകുതി പണി പൂർത്തിയായി.
ചാത്തങ്കോട്ട് നട രണ്ടാംഘട്ടം പത്തുവർഷമായി മുടങ്ങികിടക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകണമായിരുന്നു കരാർ നീട്ടികൊടുത്തു. പെൻസ്റ്റോക്കും വൈദ്യുതി നിലയവും പൂർത്തിയാക്കണം.
പാതിവഴിയിൽ നിലച്ച ജലവൈദ്യുതിപദ്ധതികൾ
( ഉദ്പാദനശേഷി)
മാങ്കുളം (40), വിലങ്ങാട് (8), ചിന്നാർ (24), അച്ചൻകോവിൽ (30), ആനക്കയം (8), പഴശ്ശി സാഗർ (15), പീച്ചാട് (3), ഓളിക്കൽ (5), ചെമ്പുകടവ് (6), പൂവാറൻതോട് (3), വെസ്റ്റേൺ കല്ലാർ (5), ലാന്ത്രം (4), മാർമല (7), അപ്പർചെങ്കുളം (24), പാമ്പാർ (40), വളാൻതോട് (8), മറിപ്പുഴ (6).
അരിപ്പാറ (3), കാരിക്കയം (15), വഞ്ചിയം (3), പാൽച്ചുരം (5), അളംപാറതോട് (3), മുക്കൂട്ടതോട്(3), അപ്പർ വട്ടപ്പാറ(3), ലോവർ വട്ടപ്പാറ (7), കുറുംപെട്ടി (4), അപ്പർപൊരിങ്ങൽ (7), കൊക്കമുളള് (2), അടയ്ക്കാതോട് (3), തൂവല്ലൂർ (4), ആറ്റിൽ (6).
പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം(60), ചെങ്കുളം ഓഗ്‌മെന്റേഷൻ സ്‌കീം (24), തൊട്ടിയാർ (40), ചാത്തങ്കോട്ടുനട (6), പൊരിങ്ങൽകുത്ത് (24), അപ്പർകല്ലാർ (2), കക്കയം (3), പെരുവണ്ണാമൂഴി (6), ഭൂതത്താൻകെട്ട് (24).
ഭൂതത്താൻകെട്ട്, പെരിങ്ങൽക്കുത്ത് ഉടൻ പൂർത്തിയാവും
തിരുവനന്തപുരം: ഭൂതത്താൻകെട്ട്, പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതികൾ ഉടൻ പൂർത്തിയാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചതായി പദ്ധതിക്ക് വായ്പ നൽകുന്ന റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ അറിയിച്ചു.
24 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഭൂതത്താൻകെട്ടിന്റെ 92 ശതമാനവും,അത്ര തന്നെ ശേഷിയുള്ള പെരിങ്ങൽക്കുത്ത് പദ്ധതിയുടെ 87 ശതമാനവും പണി പൂർത്തിയായി. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് അറിയിച്ചത്. ഭൂതത്താൻകെട്ട് പദ്ധതി ഡിസംബർ 31നും പെരിങ്ങൽക്കുത്ത് പദ്ധതി മാർച്ച് 31നും പൂർത്തിയാക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്.