വെഞ്ഞാറമൂട്: വറുത്തരച്ചും വെളിച്ചെണ്ണയിൽ പൊരിച്ചുമൊക്കെയുള്ള വിഭവങ്ങൾ സാധാരണക്കാരായ മലയാളികൾ തത്കാലം മറക്കുന്നതാകും ഉചിതം. തേങ്ങയുടെ വില അനുദിനം ഉയരുന്നതോടെ അടുക്കളയിൽ നിന്നും ഇവ അകന്നു പോവുകയാണ്. മുൻപൊക്കെ വീടുകളിലെ പറമ്പിൽ നിന്നും ആവശ്യത്തിന് തേങ്ങ ലഭിച്ചിരുന്നു. ഇപ്പോൾ തെങ്ങിനുണ്ടായ രോഗബാധയും തേങ്ങയിടാൻ ആളെ കിട്ടാത്തതും മൂലം വീടുകളിൽ അധികം തേങ്ങ ലഭിക്കാത്ത സ്ഥിതിയാണ്. എന്നാൽ ഉപയോഗത്തിൽ കാര്യമായ കുറവുണ്ടായതുമില്ല.
തേങ്ങയ്ക്ക് കിലോ അറുപത് രൂപയും വെളിച്ചെണ്ണയ്ക്ക് കിലോയ്ക്ക് 230 രൂപ വരെയും വില ഉയർന്നെങ്കിലും കൊപ്ര വിൽക്കുന്ന ചെറുകിട കർഷകന് ഇതിന്റെ നേട്ടം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വിപണിയിൽ പൊതിച്ച തേങ്ങയാണ് വിൽക്കുന്നത്. തൊണ്ട്, ചകിരി, ചിരട്ട, തുടങ്ങിയവ മറ്റ് അസംസ്കൃത ഉത്പന്നങ്ങളായി വിൽക്കപ്പെടുമ്പോഴും കർഷകന് അതിന്റെ വിഹിതം ലഭിക്കുന്നില്ല.